മുഹമ്മദ്, ഇസ്ലാം മതവിശ്വാസപ്രകാരം, ദൈവത്തിന്റെ സന്ദേശം മനുഷ്യരിലെത്തിക്കുന്നതിനും, ഭൂമിയിൽ സാമൂഹ്യ പരിവർത്തനം വരുത്തുന്നതിനും വേണ്ടി നിയോഗിതനായ ദൈവദൂതനാണ്. മുസ്‌ലിംകൾ മുഹമ്മദ് നബിയെ ആദം നബി,ഇബ്രാഹിം നബി,മൂസാ നബി, ഈസാ നബി തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരത്തിൽ പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഒടുവിലത്തെ കണ്ണി എന്ന് വിശ്വസിക്കുന്നു. മുഹമ്മദ് ഇബ്‌നു അബ്ദുല്ല (അറബി: محمد بن عبد الله) എന്നാണ് പൂർണ്ണനാമം. പിതാവിന്റെ പേര്: അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ്, മാതാവിന്റെ പേര്: ആമിന ബിൻത് വഹബ്. മക്കയിലെഖുറൈശി ഗോത്രത്തിലെ ബനൂ ഹാശിം കുടുംബത്തിൽ ജനനം. 63-)ം വയസിൽ മദീനയിൽ വെച്ച് മരണം
പേരിനു പിന്നിൽ
മുഹമ്മദ് (അറബി:محمد) ഉച്ചാരണം ഇവിടെ കേൾക്കാം എന്ന അറബി നാമത്തിന്റെ ലിപിമാറ്റമാണിത്. സ്തുത്യർഹൻ, സ്തുതിക്കപ്പെട്ടവൻ എന്നിങ്ങനെ അർത്ഥം വരുന്ന അഹ്‌മദ് (أحمد) എന്ന ധാതുവിൽ നിന്നാണ് മുഹമ്മദ് (محمد) എന്ന പേരിന്റെ നിഷ്പത്തി, ഹ-മീം-ദാൽ (ح م د) എന്ന ക്രിയാധാതുവിൽ നിന്നുത്ഭവിച്ച സമാനമായ മറ്റു നാമങ്ങൾ ഹാമിദ്, ഹംദി, മഹ്‌മൂദ് എന്നിവയാണ്. (അഹ്‌മദ് എന്ന പദം ഖുർആനിൽ 61:6)[1][2][3]
മുസ്‌ലിംകൾക്കിടയിൽ, മുഹമ്മദ് നബി എന്നാണ് അറിയപ്പെടുന്നത്. നബിയെന്നാൽ പ്രവാചകൻ എന്നർഥം. റസൂൽ (സന്ദേശവാഹകൻ) എന്നു തുടങ്ങി പതിനഞ്ചോളം പേരുകൾ മുഹമ്മദ് എന്ന പേരിനൊപ്പം ഉപയോഗിക്കാറുണ്ട്.ഖുർആനിലെ ചില അദ്ധ്യായങ്ങളിൽ 33:40 മുഹമ്മദിനെ പ്രവാചകരിൽ ഉന്നതൻ എന്നു വിശേഷിപ്പിക്കുന്നുണ്ട്.[4] ഇസ്‌ലാം വിശ്വാസികൾ മുഹമ്മദ് നബിയുടെ പേര് കേൾക്കുമ്പോൾ സ്വല്ലല്ലാഹു അലൈഹി വസല്ലം(അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ) എന്ന പ്രാർഥനാ വചനം ഉച്ചരിക്കാറുണ്ട്.
ജീവചരിത്രം
വംശം
മുഹമ്മദ് നബിയുടെ വംശപരമ്പര ചെന്നു ചേരുന്നത് ഇസ്‌മാഈൽ നബിയുടെ വംശത്തിലാണ്. പക്ഷേ, അദ്‌നാൻ വരെയുള്ള ചരിത്രരേഖകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. അദ്നാന്റെ പൂർവ്വ ചരിത്രത്തെ പറ്റി വിവരങ്ങൾ ലഭ്യമല്ല; എങ്കിലും എബ്രഹാമിന്റെ വംശത്തിൽ പെട്ടയാളാണ് എന്ന് ഐതിഹ്യമുണ്ട്. അദ്നാന്റെ മകൻ മുഈദിന്റെ വംശപരമ്പരയിൽ പെട്ട ഫിഹിർ ആണ് 'ഖുറൈശി' വംശത്തിന്റെ സ്ഥാപകൻ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ജനനം
അറേബ്യയിലെ മക്കയിൽ (മുൻപ് ബക്ക എന്നറിയപ്പെട്ടിരുന്നു) ഖുറൈഷി ഗോത്രത്തിലെ ബനൂ ഹാശിം കുടുംബത്തിൽ അബ്ദുൽ മുത്തലിബിൻറെ മകൻ അബ്ദുല്ലായുടെയും വഹബിന്റെ മകളായ ആമിനയുടേയും മകനായി ഹിജ്റക്ക് അൻപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് റബ്ബീഉൽ അവ്വൽ 12 നായിരുന്നു മുഹമ്മദ് നബിമക്കയിൽ ജനിച്ചത്. ക്രിസ്ത്വാബ്ദം 571 ഏപ്രിൽ 22 നാണത്. [ഏപ്രിൽ 20 റജബ് മാസം 9 നാണ് എന്നും [5] സെപ്റ്റംബർ 20 നാണ് [6] എന്നും ചില കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.] [7][8] വ്യാപാരാവശ്യങ്ങൾക്കായി സിറിയയിലേക്ക് പോയ മുഹമ്മദിന്റെ പിതാവ് അബ്ദുല്ല തിരിച്ച് വരുന്ന വഴിയിൽ മദീനക്കടുത്ത് വെച്ച് രോഗബാധിതനായി മരണമടഞ്ഞു. രണ്ട് മാസത്തിനുശേഷമാണ് വിധവയായ ആമിന മുഹമ്മദിന് ജന്മം നൽകിയത്.
ബാല്യം
അന്നത്തെ ഖുറൈഷി ഗോത്ര സമ്പ്രദായത്തിൽ മാതാവ് കുഞ്ഞിനെ മുലയൂട്ടി വളർത്തുകയില്ല. പകരം അതിനായി സംരക്ഷണജോലി അവിടത്തെ സമ്പ്രദായമനുസരിച്ച്ബദവി സ്ത്രീകളെ ഏല്പിക്കുകയാണ് പതിവ്. മുഹമ്മദിനെ സംരക്ഷിക്കാൻ ബനൂസഅ്‌ദ് ഗോത്രത്തിൽ പെട്ട ഹലീമ എന്ന സ്ത്രീയെ ചുമതലപ്പെടുത്തുകയുണ്ടായി.[9] നാലുവർഷം ഇപ്രകാരം മുഹമ്മദിനെ സംരക്ഷിച്ച് വളർത്തിയ ശേഷം മക്കയിൽ താമസിച്ചിരുന്ന ആമിനായുടെ പക്കൽ 4 വയസുകാരനായ മുഹമ്മദിനെ തിരിച്ചേൽപിച്ചു. അങ്ങനെ അദ്ദേഹം പ്രപിതാവായ അബ്ദുൽമുത്തലിബിൻറെ അടുത്ത് വളർന്നു. ബാലനായിരിക്കെതന്നെ അബ്ദുൽമുത്തലിബും മരണമടഞ്ഞു. ആമിന ഭർത്താവിന്റെ ഖബറിൽ സ്മരാണാജ്ഞലി അർപ്പിക്കാൻ എല്ലാ വർഷവും മദീനയിലേക്ക് പോകുമായിരുന്നു. മുഹമ്മദിന് ആറു വയസ്സുള്ളപ്പോൾ മദീനയിലേക്ക് ഈ ആവശ്യത്തിനായി പോയ ആമിന അവിടെ വച്ച് രോഗബാധയാൽ മരണമടഞ്ഞു. പിന്നീടദ്ദേഹം പിതൃസഹോദരനായ അബൂത്വാലിബിൻറെ സംരക്ഷണത്തിൽ വളർന്നു.
അബൂത്വാലിബിനെ സഹായിക്കാൻ ചില സന്ദർഭങ്ങളിലൊക്കെ മുഹമ്മദ് ആടുകളെ മേയ്ക്കാറുണ്ടായിരുന്നു. ചെറിയ വയസ്സിലേ തന്നെ സത്യസന്ധതയും വിശ്വസ്തതയും മൂലം എല്ലാവരുടേയും സ്നേഹം ആർജ്ജിച്ചു. ഇത് അദ്ദേഹത്തിന് വിശ്വസ്തൻ എന്നർത്ഥം വരുന്ന അൽ അമീൻ എന്ന പേര് നേടിക്കൊടുത്തു.
യുവത്വം
യുവാവായ മുഹമ്മദ്, സമൂഹത്തിലെ അനീതികൾക്കെതിരെ തന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി പാവങ്ങൾക്ക് സംരക്ഷണം നൽകാൻ ഹിൽഫ് അൽ ഫുദൂൽ സഖ്യം രൂപപ്പെട്ടു. അതു പ്രകാരം പാവങ്ങളുടെ സംരക്ഷണം എല്ലാ ഗോത്രങ്ങളുടെയും പൊതു ബാദ്ധ്യതയായി മാറി.[10]
അബൂത്വാലിബിന്റെ വ്യാപാരം മൂലം മാത്രം ആ കുടുംബം നിലനിൽക്കുകയില്ല എന്ന സന്ദർഭമായപ്പോൾ യുവാവായ മുഹമ്മദ് സ്വന്തമായി വ്യാപാരത്തിലോ ജോലിയിലോ ഏർപ്പെടാൻ തീരുമാനിച്ചു. അങ്ങനെ പിതൃവ്യന്റെ അനുവാദത്തോടെ ഖദീജ എന്ന സമ്പന്നയുടെ വ്യാപാരത്തിൽ സഹായിക്കാനായി ചേർന്നു. ഖദീജമുഹമ്മദിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ സിറിയയിലേക്ക് വ്യാപാരത്തിന് അയച്ചു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പിന്നീട് ഖദീജയുടെ വ്യാപാരം നടന്നത്.[11]
സിറിയയിലേക്കുള്ള യാത്രകൾ അദ്ദേഹത്തിന് ക്രിസ്തുമതവുമായി ബന്ധപ്പെടാൻ അവസരം ഒരുക്കി. സിറിയയിലുള്ളവരുടെ മതജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹം ഉണ്ടാക്കിയിരുന്നു. നിരവധി ക്രിസ്ത്യൻ സന്ന്യാസിമാരുമായി അദ്ദേഹം ആശയവിനിമയം നടത്തി.[അവലംബം ആവശ്യമാണ്] ഖദീജയുമായുള്ള വിവാഹം മുഹമ്മദിനെ സമൂഹത്തിൽ ഒരു ഉന്നത സ്ഥാനം നേടിക്കൊടുത്തിരുന്നു. വിവാഹശേഷം തന്റെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളിൽ നിന്ന് വിമുക്തി നേടിയത് അദ്ദേഹത്തിന് സ്വസ്ഥമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുത്തു.
മുഹമ്മദിൻറെ അദ്ധ്യക്ഷതയിൽ കഅബയുടെ പുനരുദ്ധാരണ വേളയിൽ ഹജറുൽ അസ്‌വദ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഖുറൈഷികളും മറ്റുമായുണ്ടായ തർക്കം രമ്യമായി പര്യവസാനിപ്പിക്കാൻ സാധിച്ചു.[12]
മുഹമ്മദ് നബിയുടെ കുടുംബ ജീവിതം
മുഹമ്മദ് നബി തൻറെ ഇരുപത്തഞ്ചാം വയസ്സിൽ ഖദീജാബീവിയെ വിവാഹം ചെയ്തു. ഖദീജയുമായുള്ള നീണ്ട ഇരുപത്തഞ്ച് വർഷത്തെ ദാമ്പത്യജീവിതത്തിലൊരിക്കലും നബി വേറൊരു വിവാഹം നടത്തിയില്ല. ഖദീജയുടെ മരണശേഷം രണ്ടുവർഷം നബി ഏകാകിയായി കഴിഞ്ഞു. തുടർന്ന് നാലു കൊല്ലത്തിനിടയ്ക്ക്, മുഹമ്മദ് അമ്പത്തിആറാം വയസ്സിനിടയിൽ സൗദ, ആഇശ എന്നിവരെ വിവാഹം ചെയ്യുകയുണ്ടായി. അന്പതു വയസ്സിനും അറുപതു വയസ്സിനുമിടയിൽ ഒമ്പത് ഭാര്യമാരെ മുഹമ്മദ് വിവാഹം ചെയ്യുകയുണ്ടായി. നബിയുടെ ഭാര്യമാരിൽ ആഇശ മാത്രമായിരുന്നു, തരുണി. ബാക്കി എല്ലാവരും വിധവകളോ വിവാഹമോചിതകളോ ആയിരുന്നു.
നബിയുടെ ഭാര്യമാരെ മൊത്തത്തിൽ ഉമ്മഹാതുൽ മുഅ്മിനീൻ അഥവാ സത്യവിശ്വാസികളുടെ മാതാക്കൾ എന്ന് വിളിക്കപ്പെടുന്നു.[13]
ഭാര്യമാർ
പേര് | കുലം | വിവാഹത്തിനു മുൻപുള്ള അവസ്ഥ | വിവാഹം കഴിക്കുമ്പോൾ മുഹമ്മദ് നബിയുടെ വയസ്സ് | വിവാഹം കഴിക്കുമ്പോൾ സ്ത്രീയുടെ വയസ്സ് |
ഖദീജ ബിൻത് ഖുവൈലിദ് | ബനു അസ്സാദ് | വിധവ | 25 | 40 |
സൗദ ബിൻത് സമ | ബനു അബ്ദു ശംസ് | വിധവ | 50 | 65 |
ആഇശ ബിൻത്അബൂബക്ർ | ബനൂ തൈം | അവിവാഹിത | 53 | 10 |
ഹഫ്സ ബിൻത് ഉമർ | ബനു ആദി | വിധവ | 56 | |
സൈനബ് ബിൻത് ഖുസൈമ | ബനൂ ഹിലാൽ | വിധവ | 58 | |
ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യ | ബനൂ മക്സൂം | ഉഹദ് യുദ്ധം കാരണം വിധവ | 58 | 65 |
സൈനബ് ബിൻത് ജഹ്ഷ് | ബനി ആസാദ് | വിധവയും വിവാഹ മോചിതയും | 58 | 35 |
ജുവൈരിയ്യ ബിൻത് അൽ-ഹാരിസ് | ബനൂ മുസ്തലിഖ് | വിധവ, യുദ്ധ തടവിൽ നിന്നും മോചിത | 59 | |
റംല ബിൻത് അബി സുഫ്യാൻ | ഉമയ്യദ് | ഭർത്താവ് മതം മാറ്റം സംഭവിച്ച കാരണത്താൽ വിവാഹ മോചിത | 61 | |
സഫിയ്യ ബിൻത് ഹുയയ്യ് | ബനു നദീർ | വിധവ, യുദ്ധ തടവിൽ നിന്നും മോചിത | 61 | 17 |
മൈമൂന ബിൻത് അൽ-ഹാരിസ് | ബനു ഹാഷിം | വിധവ | 60 | 36 |
മാരിയ അൽ ഖിബ്തിയ | കൊപ്റ്റ് | അടിമ | 61 | 20 |
തന്റെ കച്ചവടത്തിന്റെ ചുമതലയേറ്റെടുത്ത മുഹമ്മദിൽ ആകൃഷ്ടയായ ഖദീജ, മുഹമ്മദിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ നാൽപത് വയസുള്ള ഖദീജ എന്ന വിധവയെ ഇരുപത്തഞ്ചുകാരനായ മുഹമ്മദ് വിവാഹം ചെയ്തു. ഖുറൈഷ് ഗോത്രത്തിലെ തന്നെ ഖുവൈലിദിന്റെ മകളാണ് ഖദീജ.
ഖദീജയിൽ മുഹമ്മദിനു രണ്ടു ആൺകുട്ടികളും നാല് പെൺകുട്ടികളും പിറന്നു. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാർ ശൈശവത്തിൽ തന്നെ മരിച്ചുപോയിരുന്നു. സൈനബ, റുഖയ, ഉമ്മുകുൽസൂം, ഫാത്വിമ ഇവരായിരുന്നു പുത്രിമാർ. ആൺകുട്ടികൾ മരണമടഞ്ഞപ്പോൾ സൈദ് ഇബ്‌നു ഹാരിസിനെ നബി ദത്തുപുത്രനായി സ്വീകരിച്ചു. അടിമബാലനായിരുന്ന സൈദിനെ മോചിപ്പിച്ച ശേഷമാണ് മുഹമ്മദ് ദത്തെടുത്തത്.
സൈനബ, റുഖ്‌യ, ഉമ്മുകുൽസൂം എന്നീ നബിപുത്രിമാർ, നബിയുടെ ജീവിതകാലത്ത് തന്നെ മരണപ്പെടുകയുണ്ടായി. ഇളയ പുത്രി ഫാത്വിമ നബിയുടെ മരണത്തിന് ശേഷമാണ് മരണപ്പെട്ടത്.
മുഹമ്മദിന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും അദ്ദേഹത്തിന് കൂട്ടായി ഖദീജ ഉണ്ടായിരുന്നു. ആദ്യമായി വഹ്‌യ് അവതരിച്ചപ്പോൾ പരിഭ്രാന്തനായ മുഹമ്മദിനെ ആശ്വസിപ്പിച്ച് ഖദീജ പറഞ്ഞ വാക്കുകൾ..
“ | ദൈവത്തിൽ നിന്നുള്ള രക്ഷയാണിത്, എൻറെ പ്രിയ ഭർത്താവേ! ആ വാനലോകദൂതൻ താങ്കളെ അസ്വസ്ഥനാക്കുകയില്ല. താങ്കൾ ബന്ധുക്കളെ സ്നേഹിക്കുന്നു. അയൽക്കാരുമായി സ്നേഹത്തിൽ കഴിയുന്നു. ദരിദ്രർക്കു ദാനം നൽകുന്നു. അഗതികളെ സൽക്കരിക്കുന്നു. താങ്കൾ വാക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. നീതിയെയും സന്മാർഗ്ഗത്തെയും കാത്തുരക്ഷിക്കുന്നു താങ്കൾ. | ” |
നബി ആഇശയെ വിവാഹം കഴിക്കുന്നത് അവരുടെ ആറാമത്തെ വയസിലായിരുന്നു. എന്നാൽ നാലു വർഷങ്ങൾക്ക് ശേഷമാണ് അവരുടെ ദാമ്പത്യജീവിതം ആരംഭിക്കുന്നത്[14]. നബിയുടെ ഏറ്റവും അടുത്ത അനുചരനായിരുന്ന അബൂബക‌്റിന്റെ മകളാണ് ആഇശ. പണ്ഡിത, ഹദീസ് നിവേദക, തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ആഇശ, ജമൽ യുദ്ധത്തിൽ നായകത്വം വഹിച്ചു. പ്രമുഖരായ പ്രവാചകാനുയായികൾ പോലും ആഇശയുടെ ഉപദേശങ്ങൾ തേടിയിരുന്നു.[15]
മറ്റുള്ളവർ സൗദ എന്ന പ്രായമേറിയ വിധവയെ, ഖദീജാബീവി മരിച്ചു രണ്ടു വർഷത്തിനു ശേഷമാണ് തിരുമേനി വിവാഹം ചെയ്തത്. അബ്സീനിയയിൽ നിന്നു തിരിച്ചു വരുമ്പോൾ ഭർത്താവ് നഷ്ടപ്പെട്ട് അവർ തിരുമേനിയെ സമീപിക്കുകയായിരുന്നു. അവരെ നബി വിവാഹം ചെയ്തു. ഹഫ്‌സ, സൈനബ്, ഉമ്മുസൽമ, ജുവൈരിയ്യ, ഉമ്മുഹബീബ, മൈമൂന, സഫിയ്യ എന്നീ ഭാര്യമാരെല്ലാം വിധവകളായിരുന്നു. മാരിയതുൽ ഖിബ്ത്വിയ്യ ഈജിപ്തിലെ രാജാവ് തിരുമേനിക്ക് സമ്മാനമായി നൽകിയ സ്ത്രീയാണ്. മാരിയയിൽ ഇബ്‌റാഹീം എന്ന കുട്ടി ജനിച്ചു, പക്ഷെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടു.
ദുഃഖവർഷം
പ്രവാചകത്വത്തിന്റെ പത്താം വർഷത്തിൽ പിതൃവ്യൻ അബൂത്വാലിബ് മരണപ്പെട്ടു. അതേ വർഷം തന്നെ ഖദീജയും നിര്യാതയായി. അതു കൊണ്ട് ആ വർഷം ദുഃഖവർഷം എന്ന് പ്രവാചകചരിത്രത്തിൽ അറിയപ്പെടുന്നു.[16]
അന്ത്യം
ഹിജ്റ വർഷം 12 റബീഉൽ അവ്വൽ 12 ന് തിങ്കളാഴ്ച, തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ മുഹമ്മദ് നബി മരണപ്പെട്ടു. പത്നി ആഇശയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നബിയുടെ മരണം ആദ്യം വിശ്വസിക്കാൻ പ്രയാസപ്പെട്ട അനുചരന്മാരെ അഭിസംബോധന ചെയ്ത് അബൂബക്ർ ഈ ഖുർആൻ സൂക്തം കേൾപ്പിച്ചു. [17]
"മുഹമ്മദ് അല്ലാഹുവിൻറെ ഒരു ദൂതൻ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതൻമാർ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കിൽ നിങ്ങൾ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവർക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകുന്നതാണ്.[18]
പിൻഗാമിയായി (ഖലീഫ) അബൂബക്റിനെ തെരഞ്ഞെടുത്ത ശേഷം നബിയുടെ മൃതദേഹം പത്നി ആഇശയുടെ വീട്ടിൽ മറവു ചെയ്തു.
പ്രവാചകത്വം
നാല്പതാം വയസ്സിലാണ് മുഹമ്മദിന് പ്രവാചകത്വം ലഭിക്കുന്നത്. അതിന് മുമ്പ് തന്നെ അദ്ദേഹം ഹിറാ ഗുഹയിൽ പ്രാർത്ഥനാനിരതനായി ഇരിക്കാറുണ്ടായിരുന്നു. ഹിറാ ഗുഹയിൽ വെച്ച് ഏ.ഡി 610-ൽ ആണ് ആദ്യമായി നബിക്ക് വഹ്‌യ് (ദിവ്യബോധനം) കിട്ടിയത് എന്ന് കരുതപ്പെടുന്നു[19][20]. ജിബ്‌രീൽ മാലാഖ മുഖേനയാണ്‌വഹ്‌യ് നൽകപ്പെട്ടിരുന്നത് എന്നതും വിശ്വസിക്കപ്പെടുന്നു.
ആദ്യ ദിവ്യബോധനം
"സൃഷ്ടിച്ച നിൻറെ രക്ഷിതാവിൻറെ നാമത്തിൽ വായിക്കുക. മനുഷ്യനെ ചോരക്കട്ടയിൽ നിന്നുമവൻ സൃഷ്ടിച്ചു. പേനകൊണ്ട് (എഴുത്തു) പഠിപ്പിച്ചിരിക്കുന്ന അത്യുദാരനാണു നിൻറെ രക്ഷിതാവ്. മനുഷ്യനു അറിവില്ലാത്തതു അവൻ പഠിപ്പിച്ചു' (ഖുർആൻ 96:1-5)[21] എന്ന സൂറതുൽ അലഖിലെ ആദ്യത്തെ അഞ്ച് ആയത്തുകളാണ് ആദ്യമായി അവതീർണ്ണമായത്[22].
അസാധാരണമായ ഈ അനുഭവം നബിയെ പരിഭ്രാന്തനാക്കി. വീട്ടിലേക്ക് ചെന്ന അദ്ദേഹത്തെ ഭാര്യ ഖദീജ സമാധാനിപ്പിച്ചു. തുടർന്ന് ഖദീജയാണ് അദ്ദേഹത്തിൽ ആദ്യമായി വിശ്വസിച്ചത്.
“ | നിന്നെ നാം മനുഷ്യർക്കാകമാനം സന്തോഷവാർത്ത അറിയിക്കുവാനും താക്കീത് നൽകുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല.[23](ഖുർ ആൻ 34:28)" | ” |
പ്രബോധനം
തനിക്ക് ലഭിച്ച സന്ദേശം മുഹമ്മദ് നബി പ്രചരിപ്പിക്കാൻ തുടങ്ങി. ആദ്യമാദ്യം രഹസ്യമായി തുടങ്ങിയ പ്രബോധനത്തിന്റെ ഫലമായി അബൂബക്‌ർ, ഉസ്മാൻ ബിൻ അഫ്ഫാൻ, അബ്ദുറഹ്‌മാൻ ബിൻ ഔഫ്, സഅദ് ബിൻ അബീവഖാസ്, സുബൈർ ബിൻ അവാം, ത്വൽഹ തുടങ്ങിയ ആളുകൾ നബിയുടെ അനുചരന്മാരായി മാറി. മുഹമ്മദ് നബിയുടെ അനുയായികൾ മുസ്‌ലിംകൾ എന്ന പേരിൽ അറിയപ്പെട്ടു. ഖദീജയും അലിയും നേരത്തെ തന്നെ ഇസ്‌ലാം ആശ്ലേഷിച്ചിരുന്നു. കുറച്ചുകാലത്തിനു ശേഷം പരസ്യ പ്രബോധനം ആരംഭിച്ചു. അതുവരെ അദ്ദേഹത്തെ അൽ അമീൻ (വിശ്വസ്തൻ) എന്ന് വിളിച്ചിരുന്നവരിൽ ഒരു വിഭാഗം ജനങ്ങൾ മുഹമ്മദിനെ തള്ളിപ്പറഞ്ഞു.[24] ആളുകൾ മുഹമ്മദിന്റെ സന്ദേശത്തിലേക്ക് വന്നു തുടങ്ങിയത് എതിരാളികൾക്ക് പ്രയാസമുണ്ടാക്കി. അവർ പ്രലോഭനങ്ങളുമായി രംഗത്ത് വന്നു. അവരോട് നബി ഇപ്രകാരം മറുപടി പറഞ്ഞു.
“ | അല്ലാഹുവാണേ, എൻറെ വലംകൈയ്യിൽ സൂര്യനേയും ഇടങ്കയ്യിൽ ചന്ദ്രനേയും വെച്ചു തന്നിട്ട് ഈ പ്രസ്ഥാനമുപേക്ഷിക്കാൻ അവരെന്നോടു ആവശ്യപ്പെട്ടാൽ പോലും ഞാൻ ഇതിൽ നിന്ന് പിന്മാറുന്ന പ്രശ്നമേ ഇല്ല. | ” |
പിന്നീട് മർദ്ദനങ്ങൾ ആരംഭിച്ചു. നബിയേയും അനുയായികളെയും അവർ പീഢിപ്പിച്ചുകൊണ്ടേയിരുന്നു. സുമയ്യ എന്ന സ്ത്രീയാണ് ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷി എന്നറിയപ്പെടുന്നത്. [25] പീഡനങ്ങൾ തുടർന്നപ്പോൾ അനുയായികളോട് എത്യോപ്യയിലേക്ക് (അബ്സീനിയ) പലായനം (ഹിജ്റ) ചെയ്യാൻ നിർദ്ദേശിച്ചു.[26] മുസ്ലിംകൾ പലായനം ചെയ്തതറിഞ്ഞ എതിരാളികൾ എത്യോപ്യയിലെ രാജാവായ നജ്ജാശിയുടെ അടുത്തേക്ക് ഒരു സംഘത്തെ അയച്ചു. എന്നാൽ മുസ്‌ലിംകളുടെ വിശദീകരണം കേട്ട രാജാവ് അവർക്ക് തന്റെ രാജ്യത്ത് സംരക്ഷണം നൽകുകയാണ് ഉണ്ടായത്[27].
ഇതിനിടെ മക്കയിൽ നബിയെയും കുടുംബത്തെയും ബഹിഷ്കരിക്കാൻ ഗോത്രങ്ങൾ കൂട്ടായി തീരുമാനിച്ചു. നബിയുടെ കുടുംബമായ ബനൂ ഹാഷിമിനെയുംബന്ധുക്കളായ ബനുൽ മുത്തലിബിനെയും മൊത്തത്തിൽ ബഹിഷ്കരിക്കുകയുണ്ടായി. മൂന്ന് കൊല്ലത്തോളം ഈ ഉപരോധം തുടരുകയുണ്ടായി. ശിഅബ് അബീത്വാലിബ് എന്ന പ്രദേശത്താണ് ഇക്കാലയളവിൽ അവർ താമസിച്ചത്. എന്നാൽ എതിരാളികളിൽ തന്നെ ഈ വിഷയത്തിൽ ഭിന്നത ഉടലെടുത്തതിനെ തുടർന്ന് ഉപരോധം പിൻവലിക്കാൻ അവർ നിർബന്ധിതരായി.[28]
അതേ വർഷം തന്നെ (ഹിജ്റ 10)ം വർഷം) പത്നി ഖദീജയും പിതൃവ്യൻ അബൂത്വാലിബും അന്തരിച്ചു. നബിയുടെ പിൻബലമായിരുന്ന ഇവർക്ക് ശേഷം, അദ്ദേഹം അഭയം തേടി ത്വാഇഫിലേക്ക് പോയെങ്കിലും അവിടെ നിന്ന് കല്ലെറിഞ്ഞ് ഓടിച്ചു.[29] അങ്ങനെ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു.
മിഅ്റാജ്
ഹിജ്റ
ഹജ്ജ് തീർത്ഥാടനത്തിന് വന്നിരുന്ന ആളുകളോട് മുഹമ്മദ് തന്റെ സന്ദേശം സമർപ്പിച്ച് കൊണ്ടിരുന്നു. യഥ്‌രിബിൽ നിന്ന് വന്ന ഒരു സംഘം ഈ സന്ദേശത്തിൽ ആകൃഷ്ടരാവുകയും നബിയുടെ അനുയായികളായി മാറുകയും ചെയ്തു. അവർ തിരിച്ച്ചെന്ന് യഥ്‌രിബിൽ പ്രബോധനം നടത്തുകയും അടുത്ത വർഷം വീണ്ടും വന്ന് നബിയെ യഥ്‌രിബിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇവരുമായി നടത്തപ്പെട്ട കരാറുകൾ അഖബ ഉടമ്പടികൾ എന്ന പേരിൽ അറിയപ്പെടുന്നു.
ഇതോടെ അനുയായികൾ യഥ്‌രിബിലേക്ക് ഹിജ്റ ചെയ്തു തുടങ്ങി. ഇതിനിടയിൽ നബിയെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു. അതിനായി ശത്രുക്കൾ വീടുവളഞ്ഞ ദിവസം തന്നെ മുഹമ്മദ് തന്റെ അനുചരൻ അബൂബക്കറോടൊപ്പം മദീനയിലേക്ക് പുറപ്പെട്ടു. എതിരാളികൾ അന്വേഷിച്ച് പുറപ്പെട്ടു. സൗർഗുഹയിൽ ഒളിച്ചിരുന്ന സമയത്ത് മഹമ്മദ് നബി അബൂബക്‌റിനെ ഇങ്ങനെ സമാധാനിപ്പിച്ചു "ഭയപ്പെടേണ്ട, ദൈവം നമ്മോടൊപ്പമുണ്ട്"[30] നബിയുടെ പലായനത്തെ അടിസ്ഥാനമാക്കിയാണ് ഇസ്‌ലാമിക കലണ്ടർ (ഹിജ്‌റ കലണ്ടർ) രൂപപ്പെട്ടത്.
നബിയുടെ ആഗമനത്തോടെ യഥ്‌രിബ് എന്ന നഗരം നബിയുടെ നഗരം (മദീനത്തുന്നബി) എന്നറിയപ്പെട്ടു.
മദീന
മദീനയിൽ മുഹമ്മദ് നബി ഒരു രാഷ്ട്രത്തിന് രൂപം നൽകി. മക്കയിൽ നിന്ന് വന്ന അനുയായികളെയും(മുഹാജിർ) മദീനയിലുള്ള അനുയായികളെയും(അൻസ്വാർ) തമ്മിൽ സാഹോദര്യ ബന്ധം സ്ഥാപിച്ചു."[31] മദീനയിൽ എത്തിയശേഷം പ്രവാചകൻ ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിർമ്മിക്കുക എന്നതായിരുന്നു. അദ്ദേഹം മദീനയിൽ ഒരു പള്ളി സ്ഥാപിച്ചു. മസ്ജിദുൽ ഖുബ എന്ന പള്ളിയാണ് നബി ആദ്യമായി പണികഴിപ്പിച്ചത്. മദീനയിലെത്തിയ മുഹമ്മദ് നബി അൻസ്വാരിയായ അബൂ അയ്യൂബിന്റെ കൂടെയാണ് ആദ്യം താമസിച്ചത്.[32]പ്രവാചകനും അനുയായികളും ചേർന്ന് മസ്ജിദുന്നബവി സ്ഥാപിച്ച ശേഷം അദ്ദേഹം അതിനടുത്തേക്ക് താമസം മാറ്റി.[33]
മദീനയുടെ ഭദ്രതയും സമാധാനവും രാജ്യരക്ഷയും ഉറപ്പുവരുത്തുന്ന ഒരു ഉടമ്പടി പ്രവാചകനുണ്ടാക്കി.[34]മുസ്ലിംകളും അമുസ്ലിംകളുമായ മദീനയിലും മദീനക്കു ചുറ്റുമുള്ള എല്ലാ ഗോത്രങ്ങൾക്കിടയിലും സമാധാനപരമായ സഹവർത്തിത്വം നേടിയെടുക്കുക എന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം.
ബദ്ർ യുദ്ധം
ഖുറൈഷികൾക്ക് മുഹമ്മദിനഭയം നൽകിയ മദീനാനിവാസികളോട് കടുത്ത അമർഷം ഉണ്ടായിരുന്നു. അവർ ഇടക്കിടക്ക് മദീനനിവാസികളെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ആയിടെ സിറിയയിൽനിന്നും മടങ്ങുന്ന ഒരു അറേബ്യൻ കച്ചവടസംഘത്തെ മുഹമ്മദും കൂട്ടുകാരും ആക്രമിക്കാൻ പരിപാടിയിട്ടിട്ടുണ്ട് എന്നൊരു വാർത്ത മക്കയിൽ പരന്നു. അങ്ങനെയുണ്ടെങ്കിൽ അതു തടയാനും മദീനക്കാരെ ഒരു പാഠം പഠിപ്പിക്കാനും മക്കാ നിവാസികൾ ഒരുങ്ങി. അവർ 1000 ആയുധധാരികളെ ഒരുക്കി വമ്പിച്ച സന്നാഹങ്ങളോടെ മദീനയുടെ ഭാഗത്തേക്കു തിരിച്ചു. ആ വാർത്ത അറിഞ്ഞ പ്രവാചകൻ മദീനയിൽ വെച്ചുള്ള ഒരു സംഘട്ടനം ഒഴിവാക്കാൻ മദീനക്കു പുറത്തേക്കു വന്നു. അദ്ദേഹത്തിൻറെ കൂടെ 313 പേരെ ഉണ്ടായിരുന്നുള്ളു. എങ്കിലും വിജയം മുഹമ്മദിന്റെ കൂടെയായിരുന്നു. വിജയികളായ മുസ്‌ലിംകൾ, തടവുകാരായി പിടിക്കപ്പെട്ടവരെ മോചന മൂല്യം വാങ്ങി വിട്ടയച്ചു. മോചനമൂല്യം നൽകാൻ കഴിയാത്തവർക്ക് മദീനയിലെ 10 പേരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന മോചനമൂല്യം നിശ്ചയിച്ചു.[അവലംബം ആവശ്യമാണ്]
ഉഹ്‌ദ് യുദ്ധം
ഖൻദഖ് യുദ്ധം
ഹുദൈബിയാ സന്ധി
പ്രവാചകൻ മദീനയിലെത്തിയതിൻറെ 6-ാം വർഷം തീർത്ഥാടനത്തിനു മക്കയിലെ ദേവാലയത്തിലേക്ക് പുറപ്പെട്ടു. യുദ്ധം നിഷിദ്ധമാണെന്ന് അറബികൾ വിശ്വസിക്കുന്ന മാസത്തിലായിരുന്നു സംഭവം. പ്രവാചകനു യുദ്ധം ചെയ്യാനുള്ള പരിപാടി ഇല്ല എന്നറിഞ്ഞിട്ടും പ്രവാചകനെ മക്കയിലേക്കു പ്രവേശിക്കാൻ സമ്മതിച്ചില്ല. ദൂതൻമാർ പരസ്പരം ബന്ധപ്പെട്ടതിൻറെ ഫലമായി അവസാനം ഒരു സന്ധിയുണ്ടാക്കി. സന്ധി പ്രഥമദൃഷ്ട്യാ മുസ്ലിംകൾക്കു അനുകൂലമല്ലായിരുന്നു. മുസ്ലിംകൾ ആ കൊല്ലം ദേവാലയം സന്ദർശിക്കാതെ മടങ്ങണമെന്നും അടുത്ത കൊല്ലം സന്ദർശിക്കാമെന്നും മക്കക്കാരിൽ ആരെങ്കിലും നേതാക്കന്മാരുടെ സമ്മതം കൂടാതെ മദീനയിൽ വന്നാൽ അവരെ തിരിച്ചയക്കണമെന്നും മദീനയിൽ നിന്നും ആരെങ്കിലും മക്കയിൽ വന്നാൽ തിരിച്ചയക്കില്ല എന്നുമായിരുന്നു ഉടമ്പടിയിലെ പ്രധാന നിബന്ധനകൾ. അടുത്ത 10 വർഷത്തേക്ക് പരസ്പരം യുദ്ധം ചെയ്യുകയില്ലെന്നും ഹുദൈബിയ സന്ധി എന്ന പേരിലറിയപ്പെടുന്ന ഈ ഉടമ്പടിയിലുണ്ടായിരുന്നു.ഹൂദൈബിയ സന്ധിക്കു ശേഷം ലഭിച്ച സമാധാനാന്തരീക്ഷത്തിൽ പ്രവാചകൻ പേർഷ്യ, റോം, ഈജിപ്ത്, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കൻമാർക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചു.
മക്കാവിജയം
ഹിജ്റ 8-ാം വർഷം മക്കയിലെ ഖുറൈശികൾ ഹുദൈബിയ ഉടമ്പടി ലംഘിച്ചു. പ്രവാചകൻറെ കൂട്ടത്തിലുള്ള ബനൂഖുസ്സ ഗോത്രത്തെ ആക്രമിച്ചു. അപ്പോൾ പ്രവാചകൻ മക്കയിലെ പ്രധാനികളോട് ബനുഖുസ്സ ഗോത്രത്തിന് നഷ്ടപരിഹാരം നൽകാനോ അല്ലെങ്കിൽ ഹുദൈബിയാ ഉടമ്പടി റദ്ദ് ചെയ്യാനോ ആവശ്യപ്പെട്ടു. മക്കയിലെ പ്രധാനികൾ രണ്ടാമത്തെ മാർഗ്ഗമാണ് സ്വീകരിച്ചത്. അപ്പോൾ പ്രവാചകൻ പതിനായിരം അനുയായികളോടുകൂടി മക്കയിലേക്ക് തിരിച്ചു. അപ്പോഴും മുസ്ലീംകൾ ഒരു ശക്തിയല്ല എന്ന ധാരണയാണ് മക്കക്കാർക്ക് ഉണ്ടായിരുന്നത്. നബിയും അനുയായികളും മക്കക്കു സമീപം താവളമടിച്ച വേളയിൽ അവരെ രഹസ്യമാക്കി നിരീക്ഷിക്കാൻ ചെന്ന മക്കൻ നേതാവായ അബൂസുഫ്‌യാൻ മുസ്ലിം യോദ്ധാക്കളുടെ കൈകളിലകപ്പെട്ടു. അവരദ്ദേഹത്തോട് മാന്യമായി പെരുമാറുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നബിയുടെ സ്വഭാവമഹിമയിൽ ആകൃഷ്ടനായ അബൂസുഫ്‌യാൻ ഇസ്ലാം സ്വീകരിച്ചു.
നബിയും സഹചരന്മാരും മക്കയിൽ പ്രവേശിച്ചപ്പോൾ അവരെ എതിർക്കാനാരുമുണ്ടായില്ല. അദ്ദേഹത്തെയും അനുചരന്മാരേയും ക്രൂരമായി മർദ്ദിക്കുകയും ജന്മനാട്ടിൽ നിന്നും പുറത്താക്കുകയും ചെയ്ത ആ പട്ടണനിവാസികൾ പ്രവാചകൻ എന്തുചെയ്യുമെന്നറിയാതെ അദ്ദേഹത്തിനു മുമ്പിൽ ആകാംക്ഷയോടും ഭീതിയോടും കൂടെ നിന്നു. അപ്പോൾ അവരെ അഭിസംബോധന ചെയ്തുകൊണ്ട പ്രവാചകൻ പറഞ്ഞു. 'യൂസഫ്നബി തൻറെ സഹോദരൻമാരോട് പറഞ്ഞതുപോലെ ഇന്ന് ഞാനും ഇതാ നിങ്ങളോട് പറയുന്നു. ഇന്നു നിങ്ങളുടെ പേരിൽ കുറ്റമൊന്നുമില്ല. നിങ്ങൾ സ്വതന്ത്രരാണ്. മക്കാ വിജയത്തോടുകൂടി പ്രവാചകൻ അറേബ്യയിലെ അനിഷേധ്യഭരണാധികാരിയായി. മക്കയിലെ ദേവാലയമായ കഅ്ബ സന്ദർശിച്ച ശേഷം അദ്ദേഹം തനിക്കഭയം നൽകിയ മദീനയിലേക്കു തന്നെ തിരിച്ചു പോകുകയാണ് ചെയ്തത്.
ഈ സമയത്ത് അല്ലാഹുവിൽനിന്നും മാനവകുലത്തിനുള്ള അനുഗ്രഹമായ ഇസ്ലാമിനെ പൂർത്തീകരിച്ചതായി അറിയിക്കുന്ന ദൈവിക സന്ദേശം അവതരിച്ചു. 'ഈ ദിവസം നിങ്ങളുടെ മതത്തെ നിങ്ങൾക്കു ഞാൻ പൂർത്തീകരിച്ചു തരികയും എൻറെ അനുഗ്രഹത്തെ നിങ്ങളിൽ പൂർണ്ണമാക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിനെ നിങ്ങളുടെ മതമായി ഞാൻ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.' (ഖുർആൻ 15:4). ഇതോടുകൂടി പ്രവാചകത്വം പൂർത്തിയായി.
വിടവാങ്ങൽ ഹജ്ജ്
ഹിജ്‌റ പത്താമത്തെ വർഷത്തിൽ മുഹമ്മദ് നബി ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെട്ടു. ഹജ്ജിനോടനുബന്ധിച്ച് നടന്ന പ്രഭാഷണം നബിയുടെ അവസാനത്തെ പ്രസംഗമായി കണക്കാക്കപ്പെടുന്നു.
അവസാന പ്രസംഗത്തിൽ നിന്ന്...
“ | 'മനുഷ്യരേ! എൻറെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാൻ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിവില്ല. മനുഷ്യരേ, നിങ്ങളുടെ ഈ നാട്ടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങൾ ആദരവ് കൽപ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങൾക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു. ഓർത്തിരിക്കുക. നിങ്ങൾ പിഴച്ച് പരസ്പരം കഴുത്തുവെട്ടാൻ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങൾ കണ്ടുമുട്ടും. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവൻ നിങ്ങളെ ചോദ്യം ചെയ്യും. അജ്ഞാനകാലത്ത് നടന്ന ജീവനാശങ്ങൾക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകൻ തന്നെ. നിങ്ങളെല്ലാവരും ആദമിൽ നിന്നും ജനിച്ചു. ആദം മണ്ണിൽനിന്നും. നിങ്ങളിൽ വെച്ച് ജീവിതത്തിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കൽ ഏറ്റവും മാന്യൻ. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ടതയുമില്ല. ശ്രേഷ്ടതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ. നിങ്ങൾ ഖുർആൻ അടിസ്ഥാനമാക്കിക്കൊണ്ട് ജീവിക്കുന്ന കാലമത്രയും നിങ്ങൾ വഴിപിഴക്കുകയില്ല. അല്ലാഹുവിൻറെ ഗ്രന്ഥമത്രെ അത്. ജനങ്ങളെ! സത്യവിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ്. തൻറെ സഹോദരൻറെ സംതൃപ്തിയോടുകൂടിയല്ലാതെ അവൻറെ ധനം കരസ്ഥമാക്കുവാൻ ഒരാൾക്കും പാടില്ല. അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു. ആ ഇനത്തിൽ ഒന്നാമതായി ഞാൻ ദുർബ്ബലപ്പെടുത്തുന്നത് എൻറെ പിതൃവ്യൻ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്. മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാർക്കുള്ള പോലെ തന്നെ, നിങ്ങൾക്ക് അവരോടും ചില ബാദ്ധ്യതകൾ ഉണ്ട്. നിങ്ങൾ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക. അല്ലാഹു നിങ്ങളോട് സൂക്ഷിക്കാനേൽപ്പിച്ച ആസ്തിയാണ് (അമാനത്ത്) നിങ്ങളുടെ പത്നിമാർ. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങൾ ഭക്ഷിക്കുന്നത് തന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുക. മനുഷ്യരേ, എനിക്ക് ശേഷം ഒരു നബിയും വരാനില്ല. അതുകൊണ്ട് ശ്രദ്ധയോടെ കേൾക്കുക. നിങ്ങളുടെ നാഥൻറെ പരിശുദ്ധഹറമിൽ വന്ന് ഹജ്ജ് ചെയ്യുക. നിങ്ങളുടെ മേലാധികാരികളെ അനുസരിക്കുക. അപ്പോൾ നിങ്ങളുടെ നാഥൻറെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം. ' പ്രസംഗത്തിൻറെ അവസാനത്തിൽ ആ ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയിൽ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോൾ എന്താണ് നിങ്ങൾ പറയുക?.'ജനസമൂഹം ഒരേ സ്വരത്തിൽ മറുപടി നൽകി. 'അങ്ങുന്ന് അല്ലാഹുവിൻറെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാദ്ധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾ മറുപടി നൽകും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയർത്തികൊണ്ട് അവിടുന്ന് പ്രാർത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ!' | ” |
ഇങ്ങനെ മൂന്നുപ്രാവശ്യം ആവർത്തിച്ച് പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ