2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

കുഞ്ഞു വാവയുടെ കത്ത്

ബഹുമാനപ്പെട്ട ജസ്റ്റിസ് കൃഷ്ണയ്യര്‍ അങ്കിളും കുഞ്ഞൂഞ്ഞു അങ്കിളും അറിയാന്‍,

ഞാന്‍ ഭീതിയിലാണ്!
...
അക്ഷരാഭ്യാസ്സത്തിലും, വിജ്ഞാനത്തിലും മുന്‍പന്തിയിലുള്ള കേരളത്തിലെ ജനങ്ങളെ ഒന്ന് കൂടെ ഉദ്ധരിക്കുവാന്‍ വിമന്‍സ് കോഡ് ബില്ലില്‍ പരിഗണിക്കേണ്ട നിര്‍ദേശങ്ങള്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ അങ്കിള്‍ സമര്‍പ്പിച്ചത് മുതല്‍ ഞാനും എന്റെ ഒപ്പമുള്ള കുഞ്ഞു അനുജന്മാരും അനുജത്തിമാരും ഭീതിയിലാണ്. കേരളത്തിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്ക് വളരെയധികം സംഭാവന നല്‍കിയ അങ്ങയുടെ ജ്ഞാനം, ജനസംഖ്യ നിയന്ത്രിക്കാന്‍ എന്ന പേരില്‍, ഞങ്ങള്‍ക്കെതിരെ "ഡെത്ത് വാറന്റ്" പുറപ്പെടുവിക്കും വരെ എത്തും എന്ന് കരുതിയില്ല! ഇങ്ങനെ ഒരു നിയമം 1915 നവംബര്‍ 1 -നു മുന്‍പ് നടപ്പായിരുന്നെങ്കില്‍ പോലും, മാതാപിതാക്കളുടെ രണ്ടാമത്തെ പുത്രനായി ജനിച്ച ജസ്റ്റിസ് അങ്കിള്‍, ഭീതിയില്‍ ആകേണ്ടി വരില്ലായിരുന്നു. അങ്ങേയ്ക്ക് ശേഷം, അങ്ങയുടെ സഹോദരങ്ങളായി ജനിച്ച രംഗനായകി, വിജയലക്ഷ്മി, മീനാക്ഷി, രാമചന്ദ്രന്‍, ലക്ഷിനാരായണന്‍ എന്നീ ആന്റിമാരും അങ്കിള്‍മാരും തീര്‍ച്ചയായും ഈ ഡെത്ത് വാറന്റില്‍ ഉള്‍പെട്ടു പോയേനെ! അതിനെ കുറിച്ച് ജസ്റ്റിസ് അങ്കിള്‍ ആലോചിച്ചോ എന്ന് എനിക്കറിയില്ല.

എന്റെ മുഖത്ത് അങ്കിള്‍ ഒന്ന് നോക്കണം! നിരായുധന്‍, നിഷ്കളങ്കന്‍, ലോകത്തിന്റെ വര്‍ണ ഭേദങ്ങള്‍ കാണാത്ത കേവലം ഒരു മാംസ്സ പിണ്ഡം! എന്നെ കൊലക്കത്തിക്ക് കൊടുത്തിട്ടു എന്ത് ആനന്ദമാണ് അങ്കിള്‍ക്ക് ലഭിക്കുന്നത്? ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാത്ത, വേദനയില്‍ ഒന്ന് കരയുവാന്‍ പോലും കഴിയാത്ത എന്നെ നശിപ്പിച്ചു ജനസംഖ്യാ തടയുന്നതില്‍ എന്ത് യുക്തിയാണ് അങ്കിള്‍ കണ്ടത്? ലോകത്ത് നടക്കുന്ന എല്ലാ ഭീകരതകളെയും കാള്‍, കൊടിയ ഭീകരതയാണ് നിരാലംബരും, നിര്‍ദോഷി കളുമായ ഞങ്ങളെ കൊലക്കത്തിക്ക് കൊടുക്കുന്നതെന്ന് അറിയാത്ത വ്യക്തി അല്ല അങ്കിള്‍ എന്ന് എനിക്ക് അറിയാം. എങ്കിലും, ഞങ്ങളോട് എന്തിനു ഇത് ചെയ്യുന്നു?

1974 -ല്‍ അന്തരിച്ച അങ്ങയുടെ പ്രിയ പത്നി, ശാരദാ ആന്റിയുമായി ഇപ്പോഴും ടെലിപതിയിലൂടെ സംസ്സാരിക്കാരുണ്ട് എന്ന് അവകാശപെടുന്ന അങ്ങേയ്ക്ക് ജീവന്റെ മഹത്വം അറിയാഞ്ഞിട്ടില്ല. നഷ്ട പെടലിന്റെ വേദന അനുഭവിക്കാഞ്ഞിട്ടല്ല! മറ്റുള്ളവരുടെ ജീവനില്‍, അങ്ങയുടെ നീതി ബോധത്തിന് "നീതി" അവകാശ പെടാന്‍ ഇല്ല എന്നത് കൊണ്ടാകുമോ?

കുഞ്ഞൂഞ്ഞു അങ്കിളിനോട് ഒരു വാക്ക്, ജസ്റ്റിസ് അങ്കിള്‍ സമര്‍പ്പിച്ച ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കും മുന്‍പ്, അങ്ങയുടെ പുത്രി അച്ചു ഉമ്മന്റെ മുഖം ഒന്നോര്‍ക്കണം!

ഞാന്‍ ഭീതിയിലാണ്!! ദയവായി എന്റെ ജീവന്‍ രക്ഷിക്കണം!!

സ്നേഹത്തോടെ,
നിങ്ങളുടെ ദയയ്ക്കായി കാത്തു നില്‍ക്കുന്ന, ഈ ലോകത്തില്‍ അങ്കിളിനെയും, ആന്റിയെയും കാണുവാന്‍ ആഗ്രഹിക്കുന്ന, പല്ലില്ലാത്ത മോണ കാണിച്ചു ചിരിക്കുവാന്‍ കാത്തിരിക്കുന്ന, ആര്‍ക്കും ഒരു ദോഷവും ചെയ്യാത്ത കുഞ്ഞു അനുജന്മാരും അനുജത്തിമാരും!!

2011, ജൂൺ 11, ശനിയാഴ്‌ച

മലര്‍വാടി ജി.സി.സി മെഗാ ക്വിസ് ലോഗോ പ്രകാശനം ചെയ്തു .


റിയാദ്: ആറ് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി കുട്ടികള്‍ക്കായി മലര്‍വാടി സംഘടിപ്പിക്കുന്ന 'മലര്‍വാടി ജി.സി.സി മെഗാ ക്വിസി'ന്റെ ലോഗോ പ്രകാശനം പ്രശ്‌സത ടെലിവിഷന്‍ അവതാരകനും റിവേഴ്‌സ് ക്വിസ് മാസ്റ്ററുമായ ഡോ. ജി.എസ് പ്രദീപ് നിര്‍വഹിച്ചു. പാഠപുസ്തകങ്ങളുടെ അക്ഷരകൂട്ടുകള്‍ക്കപ്പുറം അറിവിന്റെ പുതിയ ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയര്‍ത്തുന്ന വിജഞാനത്തിന്റെയും വിനോദത്തിന്റെയും സന്ദേശം വിളംബരം ചെയ്താണ് മലര്‍വാടി മെഗാ ക്വിസ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ആറ് രാജ്യങ്ങളിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ക്വിസ് ഗള്‍ഫിലെ പത്ത് കേന്ദ്രങ്ങളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫ്‌ളാറ്റുകളിലെ ഇത്തിരി വട്ടങ്ങളില്‍ വിരസമായ പഠനരീതികളുടെ ഭാരവും പേറി ബാല്യത്തിന്റെ കൗതുകങ്ങളും ചങ്ങാത്തങ്ങളും നഷ്ടപ്പെട്ട ഗള്‍ഫിലെ കുരുന്നുകള്‍ക്ക് മലര്‍വാടി വിനോദവും വിജഞാനവും സമ്മാനിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതായി ജി.എസ് പ്രദീപ് പറഞ്ഞു. പ്രവാസ ജീവിതം കുരുന്നുകളില്‍ നിന്ന് കവര്‍ന്നെടുത്ത സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ മലര്‍വാടിയുടെ വേദികള്‍ക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മെഗാ ക്വിസിന്റെ അവസാന റൗണ്ടില്‍ സാധ്യമാകുമെങ്കില്‍ പങ്കെടുക്കുമെന്ന ഗ്രാന്റ്മാസ്റ്ററുടെ പ്രഖ്യാപനം കരഘോഷങ്ങളോടെയാണ് സദസ് എതിരേറ്റത്. തനിക്ക് ആതിഥ്യമരുളാനായി ഒത്തിരി ഒരുക്കങ്ങളുമായി കാത്തിരുന്ന മലര്‍വാടി കുരുന്നുകളുമായി ജി.എസ് പ്രദീപ് ഒരു മണിക്കൂറിലധികം സംവദിച്ചു. 200ലധികം കുട്ടികളെ പങ്കെടുപ്പിച്ച് അദ്ദേഹം നടത്തിയ ക്വിസ് പ്രോഗ്രാം ആദ്യവസാനം ആവേശമായി. ഈ മല്‍സരത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ പത്ത് പേരെ മലര്‍വാടി മെഗാ ക്വിസിന്റെ രണ്ടാം ഘട്ടങ്ങളിലേക്ക് തെരഞ്ഞെടുക്കും. ഇവര്‍ക്ക് നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രത്യേക സമ്മാനം നല്‍കി.

പരിപാടിയോടനുബന്ധിച്ച് സംഗീത ശില്‍പം, മലര്‍വാടി സല്യൂട്ട് തുടങ്ങിയവയും അരങ്ങേറി. മെഗാ ക്വിസ് കോര്‍ കമ്മറ്റി അംഗങ്ങളായ എസ്.എം നൗഷാദ്, ഉമ്മര്‍ മാസ്റ്റര്‍, കോയക്കുട്ടി, റശീദ് അലി, ജമീല്‍ മുസ്തഫ, കെ.സി.എം അബ്ദുല്ല, ഹാരിസ് മണക്കാവില്‍, സലീം മാഹി തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. മെഗാ ക്വിസ് ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ ശമീം ബക്കര്‍ ജി.എസ് പ്രദീപിന് മലര്‍വാടി ജി.സി.സിയുടെ ഉപഹാരം സമ്മാനിച്ചു. സി.ടി മുഹമ്മദ് നിസാര്‍, അബ്ദുറഹ്മാന്‍ മാറായ്, സി.ടി ഇസ്മായില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അസിസ്റ്റന്റ് പ്രോഗ്രാം കണ്‍വീനര്‍ അശ്‌റഫ് കൊടിഞ്ഞി നന്ദി പറഞ്ഞു. നെസ്‌റ്റോ എച്ച്.ആര്‍ മാനേജര്‍ ബശീര്‍, സിറ്റിഫ്‌ളവര്‍ ഡയറക്ടര്‍ അഹമ്മദ് കോയ, ജീപാസ് മാര്‍ക്കറ്റിങ് മാനേജര്‍ സര്‍ഫ്രാജ്, ആലിയ ഫുഡ്‌സ് സി.ഇ.ഒ നജീബ് മൂസ, ഡോ. എസ്. അബ്ദുല്‍ അസീസ്, അറബ്‌കോ രാമചന്ദ്രന്‍, എമിറേറ്റ്‌സ് എയര്‍ സെയില്‍സ് മാനേജര്‍ കരുണാകരന്‍ പിള്ള, ഹുദ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് എം.ഡി. ടി.പി. മുഹമ്മദ്, ഇബ്രാഹിം സുബ്ഹാന്‍ തുടങ്ങിയ റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത പ്രമുഖരും രക്ഷിതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.

2011, ഏപ്രിൽ 23, ശനിയാഴ്‌ച

തേന്മാവ്

വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരമായ കഥയാണ് തേന്മാവ്. യാത്രക്കാരനായ അധ്യാപകന്‍, വഴിയരികില്‍ തളര്‍ന്നു വീണ വൃദ്ധനെ കണ്ടു. അദ്ദേഹം അടുത്തുള്ള വീട്ടില്‍ ചെന്ന് വെള്ളം വാങ്ങിക്കൊണ്ടുവന്ന് വൃദ്ധന് കൊടുത്തു. വെള്ളം അല്‍പം കുടിച്ച വൃദ്ധന്‍, ശേഷിക്കുന്ന വെള്ളം റോഡരികില്‍ വാടിത്തളര്‍ന്ന് നില്‍ക്കുന്ന മാവിന്‍ തൈക്ക് ഒഴിച്ചുകൊടുത്തു. വൃദ്ധന്‍ അന്ത്യശ്വാസം വലിച്ച് തന്റെ നാഥങ്കലേക്ക് യാത്രയായി. ഉണങ്ങി പോകുമായിരുന്ന മാവിന്‍ തൈ, വൃദ്ധന്‍ വെള്ളമൊഴിച്ചു കൊടുത്തതോടെ ജീവസ്സുറ്റതായി. പിന്നീട് അധ്യാപകന്റെയും കൂട്ടുകാരുടെയും പരിചരണത്തില്‍ ആ തൈ വളര്‍ന്നു. അതൊരു വലിയ മാവായി, നിറയെ കൊമ്പും ചില്ലകളുമുണ്ടായി. ദേശാടന പക്ഷികള്‍ അതിന്റെ ചില്ലകളില്‍ കൂടുകൂട്ടി, വഴിയാത്രക്കാര്‍ അതിന്റെ തണലില്‍ വിശ്രമിക്കാനിരുന്നു. വര്‍ഷം തോറും മാവ് പൂത്തു, നിറയെ മാങ്ങകളുണ്ടായി. നാട്ടുകാര്‍ക്ക് മധുരമൂറുന്ന മാമ്പഴം ധാരാളം കിട്ടി. തെരുവു പിള്ളേര്‍ മാവിനെ ഇടക്കിടെ കല്ലെറിഞ്ഞു. അവര്‍ക്കത് കൂടുതല്‍ മാമ്പഴം നല്‍കി.  അങ്ങനെ പക്ഷികള്‍ കൂടുകൂട്ടി താമസിക്കുന്ന, വഴിയാത്രക്കാര്‍ വിശ്രമിക്കാനിരിക്കുന്ന, നാട്ടുകാര്‍ക്ക് മധുര മാമ്പഴം നല്‍കുന്ന ആ ‘തേന്മാവ്’ നാടിന്റെ തണല്‍മരമായി.തേന്‍മാവിന്‍റെ കാവ്യാവിഷ്കാരം ഒന്നു കേട്ടുനോക്കൂ....

2011, മാർച്ച് 16, ബുധനാഴ്‌ച

ഉറങ്ങൂ... ; മിടുക്കരാവാം....


ഉറങ്ങൂ... ; മിടുക്കരാവാം
വാഷിങ്ടണ്‍:  സുഖനിദ്ര നിങ്ങളെ മിടുക്കരും കൂടുതല്‍ ഓര്‍മശക്തിയുള്ളവരുമാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. വിദ്യാര്‍ഥികള്‍ പഠിച്ചുകഴിഞ്ഞശേഷം ചെറുതായി ഉറങ്ങുന്നത് വളരെയധികം ഗുണംചെയ്യുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഓര്‍മശക്തി പരീക്ഷണത്തിനു മുമ്പായി  ഒന്നരമണിക്കൂര്‍ ഉറങ്ങിയവര്‍ക്ക് മറ്റുള്ളവരെക്കാള്‍ 20 ശതമാനം അധികം മാര്‍ക്ക് നേടാന്‍ കഴിഞ്ഞു. ഉറക്കത്തിന്റെ പ്രാധാന്യത്തെയാണിത് സൂചിപ്പിക്കുന്നത്.
44 പേരെയാണ് ഗവേഷകര്‍ പരീക്ഷണത്തിന് വിധേയമാക്കിയത്. ഇവര്‍ക്ക് 100 വാക്കുകള്‍ ക്രമത്തില്‍ നല്‍കിയശേഷം ഓര്‍മപരിശോധന നടത്തുകയായിരുന്നു ഗവേഷകര്‍ ചെയ്തത്.

ഉറങ്ങൂ... ; മിടുക്കരാവാം | Madhyamam

2011, മാർച്ച് 5, ശനിയാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സര വിജയികള്‍.. 

'കുട്ടികളുടെ പ്രവാചകന്‍' എന്ന പേരില്‍ ഫെബ്രുവരി 20 മുതല്‍ 24 വരെ തേന്‍മാവില്‍ നടത്തിയ ഓണ്‍ ലൈന്‍ ക്വിസ് മല്‍സര വിജയികള്‍

 ഒന്നാം സ്ഥാനം
ഹിബ. എം. കെ
നാലാം ക്ലാസ്
കുമാര്‍ എ യു പി സ്കൂള്‍ - തിരുവത്ര,തൃശൂര്‍
കേരള ,ഇന്ത്യ
നേടിയ മാര്‍ക്ക് 106
hibamkm@gmail.com

രണ്ടാം സ്ഥാനം
മുബശ്ശിര്‍ അല്‍താഫ്
അഞ്ചാം ക്ലാസ്
ഇന്ത്യന്‍ സ്കൂള്‍ - മസ്ക്കറ്റ്
ഒമാന്‍
നേടിയ മാര്‍ക്ക് 59
mubasshiralthaf@gmail.com

മൂന്നാം സ്ഥാനം
നൂറ മൈസൂന്‍
രണ്ടാം ക്ലാസ്
ഇന്‍റെര്‍ നാഷണല്‍ ഇന്ത്യന്‍ എംബസി സ്കൂള്‍ - ദമാം
സൌദി അറേബ്യ
നേടിയ മാര്‍ക്ക് 30
nooramaisoon@gmail.com

വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മാര്‍ച്ച് 15 ന് ഈ മെയില്‍ വഴി അയക്കുന്നതായിരിക്കും.

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം. ഉപസംഹാരം.

പ്രിയ കൂട്ടുകാരെ,അറുപത്തുമൂന്ന് കൊല്ലം ജീവിച്ച പ്രവാചകന്‍റെ ജീവിത ചരിത്രം ഖിയാമംനാളുവരെ പറഞ്ഞാലും തീരുന്നതല്ല.പ്രവാചകന്‍റെ ജനനം തൊട്ട് മരണം വരെ ഒരു ചെറിയ രൂപം നിങ്ങള്‍ക്ക് തരാന്‍ മാത്രമാണ്‍ ഈ ക്വിസ്സ് മല്‍സരത്തിലൂടെ ഉദ്ദേശിച്ചത്.അത് നടന്നിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.പ്രവാചക ചരിത്രം കൂടുതല്‍ പഠിച്ച് പ്രവാചക മാത്രക ജീവിതത്തില്‍ പകര്‍ത്തി വീടിനും നാടിനും സമൂഹത്തിനും ഉപകാരമുള്ള ഒരു തലമുറയായി നിങ്ങള്‍ വളരണം.നിങ്ങളാണ്‍ നാളെയുടെ പൌരന്‍മാര്‍.നിങ്ങളുടെ കയ്യിലാണ്‍ നാളെയുടെ കണിഞ്ഞാണ്‍.നിങ്ങള്‍ നല്ലവണ്ണം വായിക്കണം,പഠിക്കണം .കുഞ്ഞുണ്ണി മാഷ് പറഞ്ഞില്ലേ,"വായിച്ചാല്‍ വളരും.വായിച്ചില്ലങ്കില്‍ വളയും" എന്ന്.നിങ്ങള്‍ വളരണം. "പഠിച്ച് കളിച്ച് വളരുക"ഈ തേന്‍മാവിന്‍ ചുവട്ടില്‍.എല്ലാവിധ വിജയാശംസകളും നേരുന്നതോടപ്പം ഈ ക്വിസ്സ് മല്‍സരത്തെ കുറിച്ചും ഈ സൈറ്റിനെ കുറിച്ചും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഇവിടെ കുറിച്ചിടുക.
എന്ന് സ്നേഹത്തോടെ
 നിങ്ങളുടെ അങ്കിള്‍.

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 25

പ്രിയ പത്നിയുടെ മടിയില്‍ തലവെച്ച് പ്രവാചകന്‍ അറുപത്തിമൂന്നാം വയസ്സില്‍  പരലോകം പ്രാപിച്ചു. പള്ളിയില്‍ ഒരുമിച്ചുകൂടിയിരുന്ന വിശ്വാസികള്‍ ചരമ വിവരമറിഞ്ഞ് അമ്പരന്നു. എന്നാല്‍ അവിടെ ഓടിക്കിതച്ചെത്തിയ ഉമറുല്‍ ഫാറൂഖ് ഇത് വിശ്വസിച്ചില്ല. മൃതദേഹം നേരില്‍ കണെടങ്കിലും ബോധക്ഷയം ബാധിച്ച് കിടക്കുകയാണെന്ന് വിശ്വസിക്കാനാണ് അദ്ദേഹം താല്‍പര്യംകാണിച്ചത്.പ്രവാചകന്റെ മരണ വാര്‍ത്ത കേട്ടറിഞ്ഞ അബൂബക്കര്‍ സിദ്ദീഖ് മകളുടെ വീട്ടില്‍ ഓടിയെത്തി. പ്രവാചക മുഖത്ത് സൂക്ഷിച്ചുനോക്കിക്കൊണട് അദ്ദേഹം പറഞ്ഞു: 'അല്ലാഹു നിശ്ചയിച്ച മരണം അങ്ങ് ആസ്വദിച്ചുകഴിഞ്ഞു. ഇനി അങ്ങയ്ക്കൊരു മരണമില്ല.' മൃതശരീരം മൂടി അബൂബക്കര്‍ സിദ്ദീഖ് നേരെ പള്ളിയിലേക്കു പോയി. അപ്പോഴും ഉമറുല്‍ ഫാറൂഖ് തന്റെ ആക്രോശം തുടരുകയായിരുന്നു. എന്നാല്‍ അബൂബക്കറിനെ കണടതോടെ ജനം അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു. നബി തിരുമേനിയെപ്പറ്റി എന്തും ആധികാരികമായി പറയാന്‍ അര്‍ഹത അദ്ദേഹത്തിനാണെന്ന് അവര്‍ക്കൊക്കെ അറിയാമായിരുന്നു. സന്ദര്‍ഭത്തിന്റെ ഗൌരവവും താല്‍പര്യവും തിരിച്ചറിഞ്ഞ അദ്ദേഹം അല്ലാഹുവെ സ്തുതിച്ചശേഷം അവരോട് പറഞ്ഞു: 'അറിയുക; ആരെങ്കിലും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അദ്ദേഹമിതാ അന്ത്യശ്വാസം വലിച്ചിരിക്കുന്നു. അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അല്ലാഹു മരണമില്ലാത്തവനും എന്നെന്നും നിലനില്‍ക്കുന്നവനുമാണ്.' തുടര്‍ന്ന് വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം പാരായണം ചെയ്തു:
'മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനു മുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണട്. അദ്ദേഹം മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയോ? ആരെങ്കിലും പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. അതോടൊപ്പം നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും.' (3:144)
ഉമറുള്‍പ്പെടെ ഏറെപ്പേരും ഈ വിശുദ്ധ വചനം ആദ്യം കേള്‍ക്കുന്നപോലെയായിരുന്നു. പ്രവാചക വിയോഗം സംബന്ധിച്ച വാര്‍ത്ത സൃഷ്ടിച്ച വിഭ്രാന്തി അവരെ അത്രയേറെ വിസ്മൃതിയിലകപ്പെടുത്തിയിരുന്നു. ഖുര്‍ആന്‍ സൂക്തം കേട്ടതോടെ തങ്ങളുടെ സര്‍വസ്വമായ നബി തിരുമേനിയുടെ മരണം ഒരു യാഥാര്‍ഥ്യമായി അവരംഗീകരിച്ചു.പ്രവാചകന്‍റെ ആ പ്രിയ പത്നി ആരായിരുന്നു?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 24

അറഫാ പ്രഭാഷണത്തില്‍ പ്രവാചകന്‍ ലക്ഷങ്ങളെ സാക്ഷിയാക്കി ഇങ്ങിനെ പറഞ്ഞു:
'ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. ഇനി ഒരിക്കല്‍കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല.
'ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും. ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി!
'വല്ലവരുടെയും വശം വല്ല അമാനത്തുമുണെടങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുന്നില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു.
'ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു. അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു.
'ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീച വൃത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്.
'ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേര്‍പ്പെടാതിരിക്കുക. അങ്ങനെചെയ്താല്‍ നിങ്ങള്‍ സത്യനിഷേധികളാകും.
'ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്.
'ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.
'അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയിതിനു സാക്ഷി. അറിയുക: ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.
എന്താണ്‍ പ്രവാചകന്‍ ഇവിടെ വിട്ടേച്ചു പോയ കാര്യങ്ങള്‍?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 23

അല്ലാഹുവില്‍നിന്നും മാനവകുലത്തിനുള്ള അനുഗ്രഹമായ ഇസ്ലാമിനെ പൂര്‍ത്തീകരിച്ചതായി അറിയിക്കുന്ന ദൈവിക സന്ദേശം അവതരിച്ചു. 'ഈ ദിവസം നിങ്ങളുടെ മതത്തെ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തീകരിച്ചു തരികയും എന്‍റെ അനുഗ്രഹത്തെ നിങ്ങളില്‍ പൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിനെ നിങ്ങളുടെ മതമായി ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.' (ഖുര്‍ആന്‍ 15:4). ഇതോടുകൂടി പ്രവാചകത്വം പൂര്‍ത്തിയായി.
ഹിജ്‌റ പത്താമത്തെ വര്‍ഷത്തില്‍ മുഹമ്മദ് നബി ഹജ്ജ് തീര്‍ത്ഥാടനത്തിന്‌ മക്കയിലേക്ക് പുറപ്പെട്ടു.കൂടെ ലക്ഷത്തിലേറെ അനുയായികളുമുണടായിരുന്നു. പ്രവാചക ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജായിരുന്നു അത്. അറഫാ മലയിലെ 'ഉര്‍നാ' താഴ്വരയില്‍വെച്ച് നബി തിരുമേനി വിശ്വാസികളുടെ മഹാ സാഗരത്തെ അഭിമുഖീകരിച്ച് സംസാരിച്ചു. 'ഖസ്വാ' എന്ന തന്റെ ഒട്ടകപ്പുറത്തിരുന്നു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണം ജനം കേള്‍ക്കാനായി റാബിഅഃതുബ്നു ഉമയ്യ അത്യുച്ചത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. 'വിടവാങ്ങല്‍ പ്രസംഗം' എന്ന പേരിലറിയപ്പെടുന്നു.നബിയുടെ ഈ ഹജ്ജ് ഏത് പേരിലാണ്‍ അറിയപ്പെടുന്നത്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 22

ഹിജ്റ എട്ടാം വര്‍ഷം മക്കയിലെ ഖുറൈശികള്‍ ഹുദൈബിയ ഉടമ്പടി ലംഘിച്ചു. പ്രവാചകന്‍റെ കൂട്ടത്തിലുള്ള ബനൂഖുസ്സ ഗോത്രത്തെ ആക്രമിച്ചു. അപ്പോള്‍ പ്രവാചകന്‍ മക്കയിലെ പ്രധാനികളോട് ബനുഖുസ്സ ഗോത്രത്തിന് നഷ്ടപരിഹാരം നല്‍കാനോ അല്ലെങ്കില്‍ ഹുദൈബിയാ ഉടമ്പടി റദ്ദ് ചെയ്യാനോ ആവശ്യപ്പെട്ടു. മക്കയിലെ പ്രധാനികള്‍ രണ്ടാമത്തെ മാര്‍ഗ്ഗമാണ് സ്വീകരിച്ചത്. അപ്പോള്‍ പ്രവാചകന്‍ പതിനായിരം അനുയായികളോടുകൂടി മക്കയിലേക്ക് തിരിച്ചു. അപ്പോഴും മുസ്ലീംങ്ങള്‍ ഒരു ശക്തിയല്ല എന്ന ധാരണയാണ് മക്കക്കാര്‍ക്ക് ഉണ്ടായിരുന്നത്. നബിയും അനുയായികളും മക്കക്കു സമീപം താവളമടിച്ച വേളയില്‍ അവരെ രഹസ്യമാക്കി നിരീക്ഷിക്കാന്‍ ചെന്ന മക്കക്കാരുടെ നേതാവായ അബൂസുഫ്‌യാന്‍ മുസ്ലിം യോദ്ധാക്കളുടെ കൈകളിലകപ്പെട്ടു. അവരദ്ദേഹത്തോട് മാന്യമായി പെരുമാറുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നബിയുടെ സ്വഭാവമഹിമയില്‍ ആകൃഷ്ടനായ അബൂസുഫ്‌യാന്‍ ഇസ്ലാം സ്വീകരിച്ചു.
നബിയും സഹചരന്മാരും മക്കയില്‍ പ്രവേശിച്ചപ്പോള്‍ അവരെ എതിര്‍ക്കാനാരുമുണ്ടായില്ല. അദ്ദേഹത്തെയും അനുചരന്മാരേയും ക്രൂരമായി മര്‍ദ്ദിക്കുകയും ജന്മനാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്ത ആ മക്കാ നിവാസികള്‍ പ്രവാചകന്‍ എന്തുചെയ്യുമെന്നറിയാതെ അദ്ദേഹത്തിനു മുമ്പില്‍ ആകാംക്ഷയോടും ഭീതിയോടും കൂടി നിന്നു. അപ്പോള്‍ അവരെ അഭിസംബോധന ചെയ്തുകൊണ്ട പ്രവാചകള്‍ പറഞ്ഞു. 'യൂസഫ്നബി തന്‍റെ സഹോദരന്‍മാരോട് പറഞ്ഞതുപോലെ ഇന്ന് ഞാനും ഇതാ നിങ്ങളോട് പറയുന്നു. ഇന്നു നിങ്ങളുടെ പേരില്‍ കുറ്റമൊന്നുമില്ല. നിങ്ങള്‍ സ്വതന്ത്രരാണ്'.ഈ സംഭവം ഇസ്ലാമിക ചരിത്രത്തിലെ ഒരു നാഴിക കല്ലാണ്.ഈ സംഭവം ഏതു പേരിലറിയപ്പെടുന്നു?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 21

പ്രവാചകന്‍ മദീനയിലെത്തിയതിന്‍റെ ആറാം വര്‍ഷംതീര്‍ത്ഥാടനത്തിനു മക്കയിലെ ക‍അബാലയത്തിലേക്ക് പുറപ്പെട്ടു. യുദ്ധം നിഷിദ്ധമാണെന്ന് അറബികള്‍ വിശ്വസിക്കുന്ന മാസത്തിലായിരുന്നു സംഭവം. പ്രവാചകനു യുദ്ധം ചെയ്യാനുള്ള പരിപാടി ഇല്ല എന്നറിഞ്ഞിട്ടും പ്രവാചകനെ മക്കയിലേക്കു പ്രവേശിക്കാന്‍ സമ്മതിച്ചില്ല. ദൂതന്‍മാര്‍ പരസ്പരം ബന്ധപ്പെട്ടതിന്‍റെ ഫലമായി അവസാനം ഒരു സന്ധിയുണ്ടാക്കി. സന്ധി പ്രഥമദൃഷ്ട്യാ മുസ്ലിംങ്ങള്‍ക്കു അനുകൂലമല്ലായിരുന്നു. മുസ്ലിംകള്‍ ആ കൊല്ലം ക‍അബ സന്ദര്‍ശിക്കാതെ മടങ്ങണമെന്നും അടുത്ത കൊല്ലം സന്ദര്‍ശിക്കാമെന്നും മക്കക്കാരില്‍ ആരെങ്കിലും നേതാക്കന്മാരുടെ സമ്മതം കൂടാതെ മദീനയില്‍ വന്നാല്‍ അവരെ തിരിച്ചയക്കണമെന്നും മദീനയില്‍ നിന്നും ആരെങ്കിലും മക്കയില്‍ വന്നാല്‍ തിരിച്ചയക്കില്ല എന്നുമായിരുന്നു ഉടമ്പടിയിലെ പ്രധാന നിബന്ധനകള്‍. അടുത്ത 10 വര്‍ഷത്തേക്ക് പരസ്പരം യുദ്ധം ചെയ്യുകയില്ലെന്നും ഈ ഉടമ്പടിയിലുണ്ടായിരുന്നു.സന്ധിക്കു ശേഷം ലഭിച്ച സമാധാനാന്തരീക്ഷത്തില്‍ പ്രവാചകന്‍ പേര്‍ഷ്യ, റോം, ഈജിപ്ത്, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്‍മാക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചു.ഈ സന്ധി ഏതു പേരിലാണ്‍ അറിയപ്പെട്ടിരുന്നത്?

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 20

മദീനാനിവാസികള്‍ പ്രവാചകനു അഭയം നല്‍കിയതില്‍ ഖുറൈഷികള്‍ക്ക് മദീനക്കാരോട് കടുത്ത അമര്‍ഷം തോന്നി.അവര്‍ ഇടക്കിടക്ക് മദീന നിവാസികളെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ആയിടെ സിറിയയില്‍നിന്നും മടങ്ങുന്ന ഒരു അറേബ്യന്‍ കച്ചവടസംഘത്തെ മുഹമ്മദും കൂട്ടുകാരും ആക്രമിക്കാന്‍ പരിപാടിയിട്ടിട്ടുണ്ട് എന്നൊരു വാര്‍ത്ത മക്കയില്‍ പരന്നു. അങ്ങനെയുണ്ടെങ്കില്‍ അതു തടയാനും മദീനക്കാരെ ഒരു പാഠം പഠിപ്പിക്കാനും മക്കാ നിവാസികള്‍ തീരുമാനിച്ചു. അവര്‍ 1000 ആയുധധാരികളെ ഒരുക്കി വമ്പിച്ച സന്നാഹങ്ങളോടെ മദീനയുടെ ഭാഗത്തേക്കു തിരിച്ചു. ആ വാര്‍ത്ത അറിഞ്ഞ പ്രവാചകന്‍ മദീനയില്‍ വെച്ചുള്ള ഒരു സംഘട്ടനം ഒഴിവാക്കാന്‍ മദീനക്കു പുറത്തേക്കു വന്നു. അദ്ദേഹത്തിന്‍റെ കൂടെ 313 പേരെ ഉണ്ടായിരുന്നുള്ളു. എങ്കിലും വിജയം മുസ്ലീങ്ങളുടെ കൂടെയായിരുന്നു. വിജയികളായ മുസ്‌ലിംകള്‍, തടവുകാരായി പിടിക്കപ്പെട്ടവരെ മോചന മൂല്യം വാങ്ങി വിട്ടയച്ചു. മോചനമൂല്യം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മദീനയിലെ 10 പേരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന മോചനമൂല്യം നിശ്ചയിച്ചു.ഈ യുദ്ധം നടക്കുന്നത് റമദാന്‍ 17 നാണ്. എതായിരുന്നു ഈ യുദ്ധം?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 19

മദീനയില്‍ മുഹമ്മദ് നബി ഒരു രാഷ്ട്രത്തിന്‌ രൂപം നല്‍കി. മക്കയിനിന്നു നിന്ന് വന്ന അനുയായികളെയും മദീനയിലുള്ള അനുയായികളെയും തമ്മില്‍ സാഹോദര്യ ബന്ധം സ്ഥാപിച്ചു. മദീനയില്‍ എത്തിയശേഷം പ്രവാചകന്‍ ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിര്‍മ്മിക്കുക എന്നതായിരുന്നു. അദ്ദേഹം മദീനയില്‍ ഒരു പള്ളി സ്ഥാപിച്ചു. ആ പള്ളി ഏതാണ്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 18

പ്രവാചക അനുയായികള്‍ യഥ്‌രിബിലേക്ക് പലായനം ചെയ്തു തുടങ്ങി. ഇതിനിടയില്‍ നബിയെ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നു. അതിനായി ശത്രുക്കള്‍ നബിയുടെ വീടു വളഞ്ഞു. ആ ദിവസം തന്നെ പ്രവാചകന്‍ തന്‍റെ വിരിപ്പില്‍ അലി (റ) കിടത്തി  തന്റെ അനുചരന്‍ അബൂബക്കറോടൊപ്പം യഥ്‌രിബിലേക്ക് പുറപ്പെട്ടു. എതിരാളികള്‍ നബി രക്ഷപ്പെട്ടതറിഞ്ഞ് അന്വേഷിച്ച് പുറപ്പെട്ടു.നബിയും അബൂബക്കറും യാത്ര മദ്ധേ സൗര്‍ ഗുഹയില്‍ ഒളിച്ചിരുന്നു.ഈ സമയത്ത് ശത്രുക്കള്‍ അതിലെ വരുന്നതു അബൂബക്കര്‍ കാണാനിടയായി.ഭയവിഹ്വലനായ അബൂബക്കറിനെ നോക്കി നബി ഇങ്ങനെ സമാധാനിപ്പിച്ചു. "ഭയപ്പെടേണ്ട, ദൈവം നമ്മോടൊപ്പമുണ്ട്" യാത്ര വീണ്ടും ആരംഭിച്ചു. അവര്‍ യഥ്‌രിബിലെത്തി.നബിയുടെ ആഗമനത്തോടെ യഥ്‌രിബ് എന്ന നഗരം പിന്നീട് ഏതു പേരിലാണ്‍ അറിയപ്പെട്ടത്?.

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 17

 ഹജ്ജ് തീര്‍ത്ഥാടനത്തിന്‌ വന്നിരുന്ന ആളുകളോട് പ്രവാചകന്‍ തന്റെ സന്ദേശം സമര്‍പ്പിച്ച് കൊണ്ടിരുന്നു.യഥ്‌രിബില്‍ നിന്ന് വന്ന ഒരു സംഘം ഈ സന്ദേശത്തില്‍ ആകൃഷ്ടരാവുകയും നബിയുടെ അനുയായികളായി മാറുകയും ചെയ്തു. അവര്‍ തിരിച്ച്ചെന്ന് യഥ്‌രിബില്‍ പ്രബോധനം നടത്തുകയും അടുത്ത വര്‍ഷം വീണ്ടും വന്ന് നബിയെ യഥ്‌രിബിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇവരുമായി പ്രവാചകന്‍ ഒരു കരാറില്‍ ഒപ്പു വെച്ചു. ഈ കരാര്‍ ഏതു പേരില്‍  അറിയപ്പെടുന്നു?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 16

ഒരു രാത്രി പ്രവാചകന്‍ ക‍അബയുടെ തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്നു.ഈ തിണ്ണക്ക് "ഹത്വീം" എന്നു പറയും.ജിബ്‌രീല്‍(അ) അല്‍ഭുതകരമായ ഒരു വാഹനവുമായിവന്നു."ബുറാഖ്" എന്നാണ്‍ ആ വാഹനത്തിന്‍റെ പേര്. ജിബ്‌രീല്‍ (അ) നബിയെ കൈപ്പിടിച്ചെഴുന്നേല്‍പ്പിച്ച് അതിന്‍മ്മേലിരുത്തി.രണ്ടു പേരും മസ്ജിദുല്‍ ഹറമില്‍ നിന്നും യത്രയായി.അങ്ങിനെ പലസ്തീനിലെ ബൈത്തുല്‍ മുഖദ്ദിസിലെത്തി.നബി പള്ളിയില്‍ നിന്നും രണ്ട് റക്കാഅത്ത് നമ്സ്ക്കരിച്ചു.നമസക്കാരം കഴിഞ്ഞപ്പോഴേക്കും ജിബ്‌രീല്‍ രണ്ടു  പാനീയങ്ങള്‍ രണ്ടു പാത്രങ്ങളിലായി കൊണ്ട് വന്നു.ഒന്നില്‍ പാല്‍. മറ്റൊന്നില്‍ മദ്യം.പ്രവാചകന്‍ മദ്യം നിരസിച്ച് പാല്‍ കുടിച്ചു. മദ്യമുപേക്ഷിച്ച് പാല്‍ സ്വീകരിച്ചതില്‍ ജിബ്‌രീല്‍ നബിയെ പ്രശംസിച്ചു.ഇത്രയും നടന്ന സംഭവത്തിനു പറയുന്ന പേരെന്താണ്?

2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 15

തുടക്കം മുതലേ നബിക്കു താങ്ങും തണലുമായിരുന്ന തന്‍റെ പ്രിയമത നുബുവ്വത്തിന്‍റെ പത്താം കൊല്ലം മരണപ്പെട്ടു.ഖദീജാബീവിയുടെ വിയോഗം പ്രവാചകന്‍ താങ്ങാവുന്നതിലുമപ്പുറമായിരുന്നു.കച്ചവടക്കാരിയും ധനികയുമായിരുന്ന ബീവി തന്‍റെ ധനമല്ലാം ഇസ്ലാമിലേക്കു കടന്നുവരുന്നവരുടെ ആവശ്യത്തിനു വേണ്ടി ചിലവഴിച്ചു.അതെ കൊല്ലം തന്നെ, നബിയെ  വാല്‍സല്ല്യത്തോടെ വളര്‍ത്തുകയും ശത്രുക്കളില്‍ നിന്നും രക്ഷിച്ച് പോന്നിരുന്ന അബൂത്വാലിബും മരിച്ചു.നബിയെ വളരെ പ്രയാസപ്പെടുത്തിയ പ്രസ്തുത മരണങ്ങള്‍ കൊണ്ട് നുബൂവ്വത്തിന്‍റെ പത്താം വര്‍ഷം അറിയപ്പെടുന്നത് ഏത് പേരിലാണ്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 14

ഇസ്ലാം അടിക്കടി വളര്‍ന്നു കൊക്കൊണ്ടിരിക്കുകയാണ്.ഹംസ(റ)വും ഉമര്‍(റ)വും ഇസ്ലാം സ്വീകരിച്ചതോടെ ഖുറൈഷികള്‍ വലിയ വെപ്രാളത്തിലായി.അവര്‍ "ദാറുന്നദ്‌വ"യില്‍ ഒരു യോഗം കൂടി.പ്രവാചകനെയും അനുചരന്‍മാരെയും ഹശിം-മുത്ത്വലിബ് കുടുബത്തെയും ബഹിഷ്ക്കരിക്കാന്‍ അവര്‍ തീരുമാനിച്ചു.അവര്‍ ബഹിഷ്ക്കരണ പ്രമേയയം എഴുതി  ക‍അബയുടെ ചുമരില്‍  തൂക്കി.ആപല്‍ക്കരമായ ഈ ബഹിഷ്ക്കരണത്തെ തുടര്‍ന്ന് 3 വര്‍ഷം കഷ്ഠതകള്‍ അനുഭവിച്ച് അവര്‍ ജീവിതം കഴിച്ചുക്കൂട്ടി.വിശപ്പടക്കാന്‍ ആഹാരമില്ല,ദാഹം മാറ്റാന്‍ വെള്ളമില്ല.പൈതാഹത്തിന്‍റെ കാഠിന്യത്താല്‍ പുഞ്ചു പൈതങ്ങള്‍ വാവിട്ടു കരഞ്ഞു.ആഹാരസാധനങ്ങള്‍ ആരെങ്കിലും കൊണ്ട് വന്നു കൊടുക്കുന്നത് തടയാന്‍ അവര്‍ കാവലേര്‍പ്പെടുത്തി. ഈ ബഹിഷ്ക്കരണകാലത്ത്   പ്രവാചകനും അനുചരന്‍മാരും ഹശിം-മുത്ത്വലിബ് കുടുബവും മക്കയില്‍നിന്നും അങ്ങകലെയുള്ള ഒരു താഴ്വരയിലേക്ക് താമസം മാറ്റി.ഏതായിരുന്നു ആ താഴ്വാര?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 13

മര്‍ദ്ദനമുറകള്‍ അനുദിനം കൂടിക്കൂടി വന്നു.അതോടോപ്പം ഇസ്ലാം വളര്‍ന്നു കൊണ്ടിരുന്നു.തന്‍റെ അനുചരന്‍മാര്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന പീഠനങ്ങള്‍ കണ്ട് പ്രവചകന്‍റെ മനം നെന്തു നീറി.ഇനിയും തന്‍റെ അനുചരന്‍മാരെ മക്കയില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലെന്ന് നബിക്ക് ബോധ്യമായി.സഹാബികളോട് മക്കയില്‍ നിന്നും പാലായനം ചൊയ്യാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു.അങ്ങിനെ അവര്‍ എല്ലാം അല്ലാഹുവിലര്‍പ്പിച്ച് മക്കയില്‍നിന്നും യാതയായി. ഇതാണ്‍ ഇസ്ലാമിലെ ഒന്നാമത്തെ ഹിജ്റ.ഈ ഹിജറ ഏത് രാജ്യത്തേക്കായിരുന്നു?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 12

പരസ്സ്യപ്രബോധനം ആരംഭിച്ചതോടെ നബിക്കും മുസ്ലീങ്ങള്‍ക്കും വല്ലാത്ത പീഠനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.പ്രവാചകനെ ഭ്രാന്തെനെന്നും മാരണക്കാരെനെന്നും കവിയെന്നും വിളിച്ചു  പരിഹസിച്ചു. കുട്ടികളെ കൊണ്ട് കൂവി വിളിപ്പിക്കുകയും കല്ലെറിഞ്ഞ് നൊമ്പരപ്പെടുത്തുകയും ചെയ്തു.നടക്കുന്ന വഴിയില്‍ മുള്ളുകള്‍ വിതറി.ഒരു ദിവസം തിരുമേനി ക‍അബയുടെ ചാരത്തു നിന്ന് നമസ്ക്കരിച്ചു കൊണ്ടിരിക്കെ സുജൂദിലായിരിക്കുമ്പോള്‍ ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്‍റെ  കുടല്‍ മാല നബിയുടെ കഴുത്തില്‍ കൊണ്ടിട്ടു.ആരാണ്‍ ഈ ക്രൂരക്ര്ത്യം ചൊയ്തത്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 11

നീണ്ട 3 വര്‍ഷത്തെ രഹസ്സ്യ പ്രബോധനത്തിന്‍ ശേഷം പരസ്സ്യ പ്രബോധനത്തിനുള്ള ദൈവിക കല്‍പ്പന കിട്ടി."കല്‍പ്പിക്കപ്പെടുന്ന കാര്യം തുറന്നു പറയുക" എന്ന ഖുര്‍ആന്‍ സൂക്തം അവതീര്‍ണ്ണമായതോടെ നബി (സ) സഫാ മലയില്‍ കയറി ഖുറൈശി സമൂഹത്തെ വിളിച്ചുകൂട്ടി ഇങ്ങിനെ ചോദിച്ചു:ഈ മലയുടെ പിറകില്‍ ഒരു സമൂഹം നിങ്ങളെ ആക്രമിക്കാന്‍ എല്ലാവിധ ആയുധങ്ങളുമായി വന്നു വില്‍പ്പുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍ പറഞ്ഞു: അതെ എന്ന്.അപ്പോള്‍ പ്രവാചകന്‍ തുടര്‍ന്നു: എന്നാല്‍ അറിഞ്ഞു കൊള്ളുക!ദൈവം ഏകനാണ്. ഞാന്‍ അവന്‍റെ അന്ത്യ പ്രവാചനും റസൂലുമാണ്.അല്ലാഹുവിനെ മാത്രം ആരാധിക്കുക.അവനെ മാത്രം അനുസരിക്കുക.ഇതു കേട്ട് ഖുറൈശികള്‍ സ്തംഭിച്ചു നില്‍ക്കേ "നശിച്ചവനെ,ഇതിനാണോ നീ ഞങ്ങളെ വിളിച്ചു കൂട്ടിയതെന്ന് അബൂലഹബ് ആക്രോശിച്ചു.അബൂലഹബിന്‍റെ ഈ നിലപാടിനെതിരെ അദ്ദേഹത്തെ വിമര്‍ശിച്ച് ഖുര്‍ആനില്‍ ഒരു അദ്ധ്യായം അവതീര്‍ണ്ണമായി. ഏതാണ്‍ ആ അദ്ധ്യയം? 

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 10

ദൈവിക സന്ദേശം കിട്ടി തുടങ്ങി. ഇനി വെറുതെ ഇരിക്കുവാന്‍ പാടില്ല. ജനങ്ങളിലേക്കിറങ്ങി പ്രബോധനം ചെയ്യണം.ജനങ്ങളുടെ എതിര്‍പ്പു ഭയന്ന് വളരെ രഹസ്സ്യമായിട്ടാണ്‍ ആദ്യം നബി(സ) പ്രബോധനം ചെയ്തത്.പ്രവാചകന്‍റെ രഹസ്സ്യ പ്രബോധന ഫലമായി കുറച്ചാളുകള്‍ ഇസ്ലാം സ്വീകരിച്ചുതുടങ്ങി.അവരില്‍ നബിയില്‍ വിശ്വസിച്ച ആദ്യത്തെ സ്ത്രീ,യുവാവ്,ബാലന്‍ ഇവര്‍ ആരല്ലാമായിരുന്നു?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 9

ദൈവിക കല്‍പ്പനകള്‍ ഓതികേള്‍പ്പിച്ചശേഷം മാലാഖ സ്ഥലം വിട്ടു.പേടിച്ചു വിറച്ച് വീട്ടിലെത്തിയ പ്രവാചകന്‍ പ്രിയമതയേട് തന്നെ പുതപ്പിട്ടു മൂടാന്‍ പറഞ്ഞു.ഖദീജ ബീവി തന്‍റെ മാരനെ പുതപ്പിച്ചു.അല്‍പ്പം ആശ്വാസം തോന്നിയപ്പോള്‍ എണീറ്റ് ഹിറാഗുഹയില്‍ നടന്നതല്ലാം നബി അവരോട് പറഞ്ഞു."ഭയപ്പെടാനൊന്നും ഇല്ല.മഹത്തായ സേവനങ്ങള്‍ നിര്‍വഹിക്കുന്ന അങ്ങയെ ദൈവം തമ്പുരാന്‍ കൈവിടില്ല."അവര്‍ തന്‍റെ പ്രിയമതനെ സന്ത്വനപ്പെടുത്തി.ഹിറാ സംഭവത്തിന്‍റെ പൊരുളറിയാന്‍ ഒരു ക്ര്സ്തീയ പുരോഹിതന്‍റെ അടുത്തേക്ക് പോയി.ആരായിരുന്നു ആ പുരോഹിതന്‍?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 8

ഒരു ദിവസം ജിബ് രീല്‍(ആ) എന്ന മലക്ക് നബിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.നബിയെ കെട്ടിപ്പിടിച്ച് വായിക്കാന്‍ പറഞ്ഞു.എഴുത്തും വായനയും പഠിച്ചിട്ടില്ലാത്ത നബി എനിക്കു വായിക്കാന്‍ അറിയില്ലെന്നു പറഞ്ഞു.ചേദ്യവും ഉത്തരവും 3 തവണ ആവര്‍ത്തിച്ചു.അവസാനം ജിബ് രീല്‍ തന്നെ സൂറത്തുല്‍ അലഖിലെ ആദ്യത്തെ 5 ആയത്തുകള്‍ ഓതിക്കേള്‍പ്പിച്ചു.ഈ സംഭവം നടക്കുന്നത് റമദാന്‍ മാസത്തിലെ ഒരു രാവിലാണ്. ഈ രാവിലാണു മുഹമ്മദ് നബിക്കു പ്രവാചകത്വം ലഭിക്കുന്നത്.ഈ രാവിനു പറയുന്ന പേര്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 7

നബിയുടെ പ്രായം 40.മക്കയിലെ ദുഷിച്ച ചുറ്റു പാടില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീരു മാനിച്ചു. ആവശ്യത്തിനുള്ള ഭക്ഷണവും ശേഖരിച്ച് നൂര്‍ മലയിലെ ഒരു ഗുഹയില്‍ പേയിരിക്കു മായിരുന്നു.എന്താണ്‍ ആ ഗുഹയുടെ പേര്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 6

കച്ചവടം കഴിഞു തിരിച്ചെത്തി കണക്കുകളല്ലാം കദീജ ബീവിയെ ഏല്‍പ്പിച്ചു.ആസാധാരണ ലാഭം കിട്ടി.പുതിയ കച്ചവടക്കാരന്‍റെ സത്യസന്തതയും വിശ്വസ്തതയും കണ്ടറിഞ്ഞ കദീജ ബീവിക്ക് അയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായി.തന്‍റെ ദാസ്സ്യ മുഖേന ആ ആഗ്രഹം അവര്‍ നബിയെ അറിയിച്ചു.ഖദീജ ബീവിയുടെ ആ ദാസ്സ്യയുടെ പേരെന്തായിരുന്നു?  

2011, ഫെബ്രുവരി 20, ഞായറാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 5

ജോലിയെടുക്കാതെ കുടുംബക്കാരെ ആശ്രയിച്ച് ജീവിക്കാന്‍ നബി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.കൂട്ടായോ സ്വന്തമായോ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാനാണ്‍ നബി ആഗ്രഹിച്ചിരുന്നത്.ആങ്ങിനെ യാണ്‍ മക്കയിലെ ഏറ്റവും വലിയ കച്ചവടക്കരിക്ക് വിശ്വസ്തനായ ഒരാളെ ആവശ്യമായി വരുന്നത്.അവര്‍ മുഹമ്മദിനെ കുറിച്ച് അറിയുകയും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു.ആരായിരുന്നു ഈ കച്ചവടക്കാരി?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 4

നബിയുടെ പിത്രവ്യന്‍ അബൂത്വാലിബിന്‍റെ കൂടെ ശാമിലേക്ക് കച്ചവടത്തിനു പോകുംമ്പോള്‍ വഴിയില്‍ 'ബുസ്റ' എന്ന സ്ഥലത്ത് വെച്ച് ഒരു ക്ര്സ്ത്യീയ പുരോഹിതന്‍ ഇവരെ കാണാനിടയായി.മുഹമ്മദ് എന്ന പേരില്‍ വരാനിരിക്കുന്ന പ്രവാചകന്‍റെ ലക്ഷണങ്ങള്‍ ഈ കുട്ടിയില്‍ കാണുന്നുണ്ടെന്നു അയാള്‍ അബൂത്വാലിബിനെ അറിയിച്ചു.എതായിരുന്നു ആ പുരോഹിതന്‍റെ പേര്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 3

അനാഥനും ദരിദ്രനുമായ നബി ചെറുപ്പത്തില്‍ ആടുകളെ മേച്ചാണ്‍ കാലം കഴിച്ചത്.സമര്‍ത്ഥനും സല്‍സ്വഭാവിയുമായിരുന്നു.നല്ല കുട്ടികളുമായി കൂട്ടുകൂടും.കൂട്ടുകാരില്‍ നന്മ വളര്‍ത്തുന്നതില്‍ നബി ചെറുപ്പത്തില്‍ തന്നെ മാത്രകയായിരുന്നു.സത്യം പറയും,നന്മ പ്രവര്‍ത്തിക്കും.നബി  ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല.മറ്റു കുട്ടികളെ പോലെ വിക്ര്തിയായിരുന്നില്ല.മൂത്ത്വരെ ബഹുമാനിക്കും,ചെറിയവരോട് കരുണകാണിക്കും.ഉള്ളത് ഭക്ഷിക്കും.കിട്ടിയതു കൊണ്ട് ത്ര്പ്തിപ്പെടും.അതു കൊണ്ട് നബിയെ എല്ലാവരും ഏല്ലാവരും വിളിച്ചിരുന്നത് ഏത് പേരിലാണ്?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം 2

 അറേബ്യന്‍ സമ്പ്രദായമനുസരിച്ച് മാതാവ് കുഞ്ഞിനെ മുലയൂട്ടി വളർത്തുകയില്ല. പകരം അതിനായി സം‌രക്ഷണജോലി അവിടത്തെ സമ്പ്രദായമനുസരിച്ച്ബദവി സ്ത്രീകളെ ഏല്പിക്കുകയാണ്‌ പതിവ്. മുഹമ്മദിനെ മുലയൂട്ടിവളര്‍ത്തിയതാരായിരുന്നു?

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.ചോദ്യം ഒന്ന്.


1. അറേബ്യയിലെ മക്കയില്‍  ഖുറൈഷി ഗോത്രത്തിലെ ബനൂ ഹാശിം കുടുംബത്തില്‍ അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ അബ്ദുല്ലായുടെയും വഹബിന്റെ മകളായ ആമിനയുടേയും മകനായി  റബ്ബീഉല്‍ അവ്വല്‍ 12 നായിരുന്നു മുഹമ്മദ് നബി ജനിച്ചത്.നബിയുടെ ആറാമത്തെ വയസ്സിലാണ്‍ മതാവ് ആമിനാ ബീവി മരിക്കുന്നത്. ഏന്നാല്‍ നബിയുടെ എത്രാമത്തെ വയസ്സിലാണ്‍ പിതാവ് മരിക്കുന്നത്?

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

'കുട്ടികളുടെ പ്രവാചകന്‍' ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം.


മുഹമ്മദ് നബി (സ) യുടെ ജനനം കൊണ്ട് അനുഗ്രഹീതമായ ഈ മാസത്തില്‍ മുഹമ്മദ് നബി(സ)യെയും അദ്ദേഹത്തിന്റെ ജീവിതത്തെയും സന്ദേശത്തെയും ആധാരമാക്കി 'കുട്ടികളുടെ പ്രവാചകന്‍' എന്ന പേരില്‍  ഫെബ്രുവരി 20 മുതല്‍ 24 വരെ ഓണ്‍ ലൈന്‍ ക്വിസ് മല്‍സരം നടത്തുന്നു.

നിബന്ധനകള്‍:

1. 5 റൌണ്ടായിട്ടായിരിക്കും മല്‍സരം നടക്കുക.ഒരു ദിവസം ഒരു റൌണ്ട് മല്‍സരമായിരിക്കും നടക്കുക.
2. ഓരോ റൌണ്ടിലും 5 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.
3  . ഉത്തരം  മലയാളത്തില്‍ മാത്രം എഴുതുക.
4.  ഒരാള്‍ ഒരു ചോദ്യത്തിനു ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍  പോസ്റ്റ് ചെയ്യാന്‍ പാടുള്ളതല്ല,
5.  ഉത്തരങ്ങള്‍ അഭിപ്രായ ബോക്സില്‍ മാത്രം പോസ്റ്റ് ചെയ്യുക, റെപ്ലയ് ബോക്സില്‍ പോസ്റ്റു ന്ന ഉത്തരങ്ങള്‍ പരിഗണിക്കുന്നതല്ല,
6.  ഉത്തരം എഡിറ്റ് ചെയ്യുകയോ, ഡിലീറ്റ് ചെയ്യുകയോ, ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റുകയോ ചെയ്താല്‍,  5 മാര്‍ക്ക് മൈനസ് ചെയ്യുന്നതായിരിക്കും..
7.  ഓരോ ചോദ്യത്തിനും ആദ്യം ഉത്തരം പറയുന്ന ആള്‍ക്ക് 5 മാര്‍ക്കും രണ്ടാമത് പറയുന്ന ആള്‍ക്ക് 3 മാര്‍ക്കും, മൂന്നാമതായി ഉത്തരം പറയുന്ന ആള്‍ക്ക് 1 മാര്‍ക്കും ആയിരിക്കും.........
8.  എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ (സൌദി സമയം) ഒരു മണിക്കൂര്‍ ഇടവിട്ടായിരിക്കും ചോദ്യങ്ങള്‍ സൈറ്റില്‍ പസിദ്ധീകരിക്കുക. (ഇന്‍ഷാ അല്ലാഹ്.....) .
9. ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളാണ്‍ മല്‍സരത്തില്‍ പങ്കെടുക്കേണ്ടത്.
10. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര്,പിതാവിന്‍റെ പേര്,മേല്‍വിലാസം,പഠിക്കുന്ന ക്ലാസ്,സ്കൂള്‍,സ്ഥലം,ഇ മെയില്‍ ഐഡി,ഫോണ്‍ നമ്പര്‍ മുതലായവ വെക്തമായി എഴുതി mail2kidss@gmail.com എന്ന   വിലാസത്തില്‍ അയക്കുക..മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ നിങ്ങളുടെ ജി മെയില്‍ എക്കൌണ്ടില്‍ mail2kidss@gmail.com ആഡ് ചെയ്യുക.


ഓണ്‍ ലൈന്‍ ക്വിസ്സ് മല്‍സരത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കാണുന്ന അഭിപ്രായ ബോക്സില്‍ രേഖപ്പെടുത്തുക.



2011, ജനുവരി 22, ശനിയാഴ്‌ച

കണക്കു പഠിക്കാന്‍ വെബ് സൈറ്റ്

കണക്കു "കണക്കാ"യവര്‍ക്ക് രസകരമായി കണക്കു പഠിക്കാന്‍ ഇതാ നല്ലൊരു വെബ് സൈറ്റ്.ഈ വെബ് സൈറ്റ് പ്രധാനമായും ഇന്ത്യന്‍ കുട്ടികള്‍ക്ക് (6 മുതല്‍ +2 വരെയുള്ള CBSE, ICSE, ISC )വേണ്ടിയാണ്.പിസില്‍സ്,ഗെയ്മുകള്‍,തമാശകള്‍,കണക്കിലുള്ള അഭിരുചി ഇവയെല്ലാം ഈസൈറ്റിലുണ്ട്.സൈറ്റിലെ ഹോം പേജിലുള്ള 'മൂങ്ങമ്മാവനെ'ക്ലിക്കു ചെയ്താല്‍ വെബ് സൈറ്റ് ഉപയോഗിക്കാനുള്ള വഴികള്‍കിട്ടും.കളീച്ചും ഇ-മെയിലിലൂടെ ഉത്തരം തേടിയും കണക്കു രസിച്ചു പഠിക്കാന്‍ നമുക്കു തുടങ്ങാം...ക്ലിക്കിക്കോ...

2011, ജനുവരി 20, വ്യാഴാഴ്‌ച

കുട്ടികളുടെ നബി

കമ്പ്യൂട്ടര്‍ ഗെയിമും കാര്‍ട്ടൂണും അനുവദനീയമോ?


മുഫ്തി: ഡോ. ശൈഖ് യൂസുഫുല്‍ ഖറദാവി

ചോദ്യം: എപ്പോഴും ആനന്ദം ആഗ്രഹിച്ചുകൊണ്ടിരിക്കുക എന്നത് മനുഷ്യ മനസിന്റെ പ്രകൃതമാണ്. അവിടെ വിനോദത്തിനും കളികള്‍ക്കും വലിയ സ്ഥാനമുണ്ട്് . അതുകൊണ്ടുതന്നെ ഇസ്ലാമിക ശരീഅത്ത് കളികളും വിനോദങ്ങളുംഅനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചില കളികള്‍, പ്രത്യേകിച്ച് കാര്‍ട്ടൂണുകളും കമ്പ്യൂട്ടര്‍ ഗെയിമുകളും പോലുള്ളവയുടെ സാധുത ഇസ്ലാമിക ശരീഅത്തില്‍ ഏത്രത്തോളമുണ്ട്?


ഉത്തരം: കുട്ടികളുടെ മനസിനെയും ബുദ്ധിയെയും സ്വാധീനിക്കുകയും അവരെ വളരെയധികം ആകര്‍ഷിക്കുകയും ചെയ്യുന്നതാണ് ടെലിവിഷന്‍ സ്ക്രീനില്‍ ചലിക്കുന്ന ചിത്രങ്ങളുടെ രൂപത്തിലുള്ള കാര്‍ട്ടൂണുകള്‍. മറ്റു ഭാഷകളില്‍ നിന്ന് ഭാഷാന്തരം ചെയ്യപ്പെട്ടവയാണ് അവയിലധികവും. ചലിക്കുകയും സംസാരിക്കുകയും പരസ്പര സംഘട്ടനത്തിലേര്‍പ്പെടുകയും ചെയ്യുന്ന മൃഗങ്ങളാണവയിലെ കഥാപാത്രങ്ങള്‍. കുട്ടികള്‍ വളരെയധികം താത്പര്യത്തോടെയാണിതിന്റെ ഓരോ ഭാഗവും കാണുന്നത്. കഥയുടെ തുടര്‍ച്ചയും അവസാനവും അറിയുന്നതിനായി അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെയവര്‍ കാത്തിരിക്കുന്നു.
അടിസ്ഥാന പരമായി ഇത്തരം ആധുനിക മാര്‍ഗ്ഗങ്ങളെ വിനോദത്തിനും പഠനത്തിനും ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണെന്റെ പക്ഷം. എന്നാലതിന് ചില നിബന്ധനകള്‍ പാലിക്കണം.

തുടര്‍ന്ന് വായിക്കുക

2011, ജനുവരി 15, ശനിയാഴ്‌ച

പണ്ടൊരിക്കല്‍ കുറുക്കച്ചാര്‍...

താതയ്യാരോ..തര താതയ്യാരോ...

കിയാം...കിയാം..കുരുവി

പാതുവെക്കാനൊരു മഞ്ചാടി...

2011, ജനുവരി 14, വെള്ളിയാഴ്‌ച

മലര്‍വാടി വിജ്ഞാനോത്സവം'2011 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എല്‍.പി സ്‌കൂള്‍, യു.പി. സ്‌കൂള്‍ തലങ്ങളില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന വിജ്ഞാനോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്‌കൂള്‍ തല മത്സരം 2011 ജനുവരി 19 ഉച്ചക്ക് 2.30-4.00 മണിവരെ നടക്കും. സബ്ജില്ലാ തല മത്സരങ്ങള്‍ 2011 ജനുവരി 22 (സമയം 2-4pm)ഉം ജില്ലാതല മത്സരങ്ങള്‍ 2011 ഫെബ്രുവരി 5 നും(സമയം 2-4pm) വിവിധ സ്‌കൂളുകളില്‍ വെച്ച് നടക്കും. യു.പി വിഭാഗത്തിന് സംസ്ഥന തലത്തിലും മത്സരങ്ങളുണ്ടാവും.

സംസ്ഥാനത്തെ എൽ.പി - യു.പി സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചുവരുന്ന വിജ്ഞാനോത്സവത്തിൽ കഴിഞ്ഞ(2009-10) അധ്യായനവര്ഷത്തില് 1,98,300 കുട്ടികൾ പങ്കെടുത്തു. സ്കൂൾ, സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ മത്സരങ്ങൾ നടന്നു. പൊതുവിജ്ഞാനം അളക്കുന്നതും പ്രവർത്തനാധിഷ്ഠിതവുമായ വിജ്ഞാന പരീക്ഷ ഏറെ താൽപര്യത്തോടെയാണ് സ്കൂൾ അധികൃതർ സ്വാഗതം ചെയ്തത്.സാമ്പ്രദായിക വിഷയങ്ങള്ക്ക് പുറമെ മാനവികവും സാമൂഹികവുമായ അവബോധം വിദ്യാര്ഥികളില് വളര്ത്തിയെടുക്കാന് സഹായകമാവുന്ന തരത്തിലള്ളവായിരിക്കും ചോദ്യങ്ങള്. ഓരോ തലത്തിലുമുള്ള വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

സ്കൂളുകളില് മത്സരം നടത്താന് താല്പര്യമുള്ളവര് ബന്ധപ്പെടേണ്ട - നമ്പര് 9946405330

2011, ജനുവരി 1, ശനിയാഴ്‌ച

കടലുണ്ടിക്കാഴ്ചകള്‍


കടലും പുഴയും കുന്നുകളും ഒന്നിക്കുന്ന അപൂര്‍വതയാണ് കടലുണ്ടിയെ സുന്ദരിയാക്കുന്നത്. ജൈവ, സാംസ്‌കാരികവൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഈ കൊച്ചുഗ്രാമം. ചാലിയാറും വടക്കുമ്പാട്, കടലുണ്ടിപ്പുഴകളും അതിര്‍ത്തി തീര്‍ക്കുന്ന കടലുണ്ടിയിലാണ് രാജ്യത്ത പ്രഥമ കമ്യൂണിറ്റി റിസര്‍വ്.

പശ്ചിമഘട്ടമലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമുഖത്തോട് ചേര്‍ന്ന് 15 ഹെക്ടറിലാണ് റിസര്‍വ് സ്ഥിതിചെയ്യുന്നത്. വന്യമൃഗ സംരക്ഷണകേന്ദ്രമോ, സംരക്ഷണ റിസര്‍വോ അല്ലാത്ത പ്രദേശങ്ങളിലുള്ള സസ്യ ജന്തുജാലങ്ങളുടെ സംരക്ഷണത്തിന് വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രഖ്യാപിക്കുന്ന സ്ഥലമാണ് കമ്യൂണിറ്റി റിസര്‍വ് എന്നറിയപ്പെടുന്നത്.

റിസര്‍വിനോട് ചേര്‍ന്ന് റെയില്‍വേപാലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസിദ്ധമായ കടലുണ്ടി പക്ഷിസങ്കേതം. ഏറ്റവും കൂടുതല്‍ ദേശാടനപ്പക്ഷികളെത്തുന്ന പക്ഷിസങ്കേതങ്ങളിലൊന്നാണിത്. 135 ലധികം പക്ഷി ഇനങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും അപൂര്‍വദേശാടനപക്ഷികളും വംശനാശഭീഷണി നേരിടുന്നവയുമാണ്.


കടലുണ്ടി പുഴയിലൂടെയുള്ള തോണിയാത്ര അവിസ്മരണീയമായിരിക്കും. കണ്ടല്‍ വനങ്ങളും പുഴയിലെ ചെറുതുരുത്തുകളും പക്ഷിക്കൂട്ടങ്ങളും മത്സ്യബന്ധനവും അടുത്ത് കാണാനും അറിയാനുമുള്ള അസുലഭ അനുഭവമായിരിക്കും ഇത്. നിരവധി സാംസ്‌കാരിക - പൈതൃക കേന്ദ്രങ്ങളും ഈ കൊച്ചുഗ്രാമത്തില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.

കടലുണ്ടി പഞ്ചായത്തിന്റെ അതിരിനോട് ചേര്‍ന്ന് വള്ളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന നിറങ്കൈതക്കോട്ട ഇവയില്‍ പ്രധാനപ്പെട്ടതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രസമുച്ചയമാണിവിടെയുള്ളത്. മരത്തില്‍ കൊത്തിയ രാമായണ കഥാഭാഗങ്ങള്‍ ഇവിടത്തെ പ്രത്യേകതയാണ്. മൊച്ചകള്‍ എന്നറിയപ്പെടുന്ന നാടന്‍ കുരങ്ങുകളെയും ഇവിടെ ധാരാളം കാണാം.

പ്രകൃതിരമണീയമായ കോട്ടക്കുന്നില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് ചര്‍ച്ചിലാണ് ഏഷ്യയിലെ ഏറ്റവും വലുതെന്ന് കരുതുന്ന ക്രൂശിതനായ യേശുവിന്റെ കൂറ്റന്‍ രൂപമുള്ളത്. പുരാതന മുസ്‌ലിം പള്ളികളായ ചാലിയം മസ്ജിദ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥശേഖരവുമായി ചാലിയം മുല്ല, മാലിക്ദിനാര്‍ കേരളത്തില്‍ സ്ഥാപിച്ച പതിനൊന്ന് പള്ളികളില്‍ ഒന്നായ പുഴക്കരപ്പള്ളി, ആല്‍മരത്തിനുള്ളില്‍ ശിവലിംഗം സ്ഥിതി ചെയ്യുന്ന ചാലിയം ശ്രീകണേ്ഠശ്വര ക്ഷേത്രം, പേടിയാട്ട് ഭഗവതി, മണ്ണൂര്‍ ശിവക്ഷേത്രം, മണ്ണൂര്‍ ഗുഹ, പഴഞ്ചന്നൂര്‍ ക്ഷേത്രം തുടങ്ങിയവയും ഈ ഗ്രാമത്തിലെ പൈതൃകകേന്ദ്രങ്ങളാണ്.


മണ്ണാര്‍ മാട്, സി.പി.തുരുത്തി, പനയംമാട്, ബാലാതുരുത്തി എന്നിവിടങ്ങളില്‍ നിന്ന് കണ്ടല്‍വനങ്ങളുടെ മനോഹാരിതയും ജൈവ വൈവിധ്യവും അടുത്താസ്വദിക്കാനാകും. ചാലിയത്ത് സ്ഥിതി ചെയ്യുന്ന വനംവകുപ്പിന്റെ തടിഡിപ്പോയിലാണ് 'ഹോര്‍ത്തൂസ് മലബാറിക്കസി'ല്‍ പ്രതിപാദിച്ചിട്ടുള്ള മുഴുവന്‍ സസ്യജാലങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പൈതൃക തോട്ടം ഒരുങ്ങുന്നത്. വനം വകുപ്പിന്റെ തടിലേല കേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു.

ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച, മദ്രാസില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസിന്റെ ടെര്‍മിനല്‍ സ്റ്റേഷന്‍ കൂടിയായിരുന്നു ചാലിയം. തിരൂര്‍- ചാലിയം റെയില്‍വേ ലൈനിന്റെ അവശേഷിപ്പായ കൂറ്റന്‍ റെയില്‍വേ കിണറും തടി ഡിപ്പോയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള ലൈറ്റ് ഹൗസും ചാലിയത്താണ്. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ ലൈറ്റ്ഹൗസിനു മുകളില്‍ കയറി ബേപ്പൂര്‍ തുറമുഖത്തിന്റെയും കടലുണ്ടിയുടെയും വിദൂര ദൃശ്യങ്ങള്‍ ആസ്വദിക്കാം.

തടി ഡിപ്പോയോട് ചേര്‍ന്നുള്ള കാക്കാതുരുത്തില്‍ ഉരു നിര്‍മാണ ശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബേപ്പൂര്‍ തുറമുഖത്തിനായി നിര്‍മിച്ച ചാലിയം പുലിമുട്ടിലൂടെ കടലിനുള്ളിലേക്ക് വാഹനം ഓടിച്ചു പോകുന്നത് വേറിട്ട അനുഭവമായിരിക്കും. ചാലിയം- ബേപ്പൂര്‍ ജെട്ടികളിലേക്കു ചാലിയാറിലൂടെയുള്ള ജങ്കാര്‍ യാത്രയും ചാലിയത്തെ പരമ്പരാഗത മത്സ്യബന്ധനകേന്ദ്രവും സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും പകരുക.


കടലുണ്ടിയുടെ മനോഹാരിത ആസ്വദിക്കാനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.) ഇവിടേക്ക് കണ്ടക്ടഡ് ടൂര്‍ നടത്തുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ നിന്നാരംഭിക്കുന്ന യാത്രയ്ക്ക് മുതിര്‍ന്നവര്‍ക്ക് 450 രൂപയും കുട്ടികള്‍ക്ക് 350 രൂപയുമാണ് നിരക്ക്.

നഗരത്തില്‍ 20 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് ഫറോക്ക് വഴിയും ബേപ്പൂരില്‍ നിന്ന് ജങ്കാര്‍ വഴിയും എത്തിച്ചേരാനാകും. കടലുണ്ടി പുഴയിലൂടെയുള്ള തോണിയാത്രയ്ക്കും, ഗ്രാമത്തിന്റെ നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിക്കാനും താത്പര്യമുള്ളവര്‍ക്ക് കമ്യൂണിറ്റിറിസര്‍വ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കിക്കൊടുക്കും. ഇതിനായി റിസര്‍വ് ചെയര്‍മാന്‍ അനില്‍ മാരാത്തുമായി ബന്ധപ്പെടാം. ഫോണ്‍: 9447006456. ഡി.ടി.പി.സി.യുടെ കണ്ടക്ടഡ് ടൂറിന് 0495-2720012 നമ്പറില്‍ ബന്ധപ്പെടണം.